വെള്ളിയാഴ്‌ച, മാർച്ച് 14, 2014

ലമണ്‍ ഡ്രോപ് സ്


            വൈ കിട്ട് ഏഴുമണിക്കുള്ള ചാനല്‍ വാര്‍ത്തയില്‍ സരിതപ്പെണ്ണിനെ ഒരുനോക്കു കണ്ട് സായൂജ്യമടഞ്ഞ്,എങ്ങിനേയും ഒരു സോളാര്‍പാനല്‍ വാങ്ങുന്നതിന്റെ സാദ്ധ്യതയെക്കുറിച്ചാലോചിച്ച് മനപ്പായസമുണ്ട് കൈകഴുകി വികാര വിസ്മരണനായി ഉമിനീരിറക്കിയിരിക്കുമ്പോഴാണ് ബെഡ് റൂമില്‍ ഇന്ധനം നിറയ്ക്കാന്‍ കോഡ് തിരുകിവച്ചിരുന്ന മൊബൈല്‍ഫോണ്‍ അലറിവിളിച്ചത്.
മനസ്സില്ലാമനസ്സോടെ ആ മഹിളാരത്നത്തെ പോലീസ് കസ്റ്റഡിയില്‍ തിരികെ വിട്ടുകൊടുത്തിട്ടു വേഗംവന്നു ഫോണെടുത്തു.
അങ്ങേതലയ്ക്കല്‍ ഷാഫിക്ക.
നാട്ടുകാരന്‍, കൂട്ടുകാരന്‍,സര്‍വ്വോപരി ഒരു ചെറുകിട കച്ചവടക്കാരന്‍ ഒറ്റയാള്‍ പട്ടാളം.
“ ഹലോ...എന്താ മാഷേ വിശേഷങ്ങള് ..ഇപ്പം കാണാറില്ലല്ലൊ.. ബിസ്സിയാണൊ..?”
തന്റെ തനതു ശൈലിയില്‍ പട്ടാളം തോക്കെടുത്തു.
“എന്തു പറയാനാ ന്റിക്കാ തിരക്കോടു തിരക്ക്, ഓണത്തിന് ഒരവധി എടുത്തകാരണം ദാ, ഈ വെള്ളിയാഴ്ച്ചകൂടി പോകേണ്ടിവന്നു..!”
എന്റെ പരിഭവപരാക്രമങ്ങള്‍ക്ക് വിരാമം കുറിച്ച്,  ഞാന്‍ തന്നെ കുശലാന്വേഷണം നടത്തി.
“ നാട്ടിലെന്താ വിശേഷം ഇക്കാ, നമ്മുടെ സാബു പോയിട്ടു വിളിച്ചാരുന്നോ..?”
“ ഉം..  ഞാന്‍ വിളിച്ചിരുന്നു. അവന്‍ വണ്ടിയൊരെണ്ണം വാങ്ങിയല്ലൊ.ഇപ്പം വല്ലാത്ത ബിസ്സിയല്ലേ..ഷൂട്ടിംഗും,സിനിമയും..”
“ ങേ.. അങ്ങേരെന്താ സിനിമ പിടിക്കാന്‍ പോയോ..?”
“ ഹേയ്..അല്ല  .. ഷൂട്ടിംഗ് സെറ്റില്‍ ട്രാന്‍സ് പോര്‍ട്ടിംഗ്..”
അതിനു ഞാനൊരു മറുപടി പറയും മുന്‍പ് അദ്ദേഹം അടുത്ത കാര്യത്തിലേയ്ക്കു കടന്നു.
“ ഞാനിപ്പം വിളിച്ചതേ…”
ആ മുഖവുരയില്‍ എന്തോ ഒരു പന്തികേടില്ലെ.?
ഇല്ലെന്നോ ഉണ്ടെന്നൊ തിരിച്ചറിയും മുന്‍പ് ഷാഫിക്ക തുടര്‍ന്നു.
“ അന്ന് ഓണസദ്യക്ക് അവിടെ വിളമ്പിയ ആ നാരങ്ങാ അച്ചാറ് നാട്ടീന്നു കൊണ്ടുവന്നതാണോ..?”
“  അല്ലിക്കാ അത് ഞാനിവിടെ ഉണ്ടാക്കീതാ..”   
“ആണോ..!” - അല്ല പെണ്ണ്, എന്ന് മറുപടി പറഞ്ഞില്ല. വെറുതേ കിട്ടുന്ന പ്രശംസയല്ലേ, ഇരിക്കട്ടെ എന്നു കരുതി ഞാന്‍ ഷാഫിക്കായ്ക്കു ചെവികൊടുത്തു, കൊടുത്ത ചെവിയിലേയ്ക്ക് അദ്ദേഹം ബാക്കി പ്രശംസയും പ്രശംസാ പത്രവും, കാനായി കുഞ്ഞുരാമന്‍ രൂപകല്‍പ്പനചെയ്ത  ഒന്നൊന്നര കിലോയുള്ള  ഒരു ശില്‍പ്പവും തിരുകിക്കയറ്റി.
“ സൂപ്രാരുന്നു കേട്ടോ..!”
സോഫയില്‍ ചാരിയിരുന്ന ഞാന്‍,   അനുമോദനച്ചടങ്ങില്‍ പങ്കെടുക്കാന്‍  അല്‍പ്പംകൂടി നിവര്‍ന്നിരുന്നു. പിന്നെ, എളിമ, വിനയം, ഭവ്യം മുതലായ അദൃശ്യ ഭാവങ്ങളെ ആവാഹിച്ചു  സ്വന്തം പൂമുഖത്ത് കുടിയിരുത്തി, വിനയ കുനയനായി.
“ അതൊക്കെയൊരുതരം തട്ടിക്കൂട്ടല്ലേ ഇക്കാ, ഒത്താല്‍ ഒത്തു അത്രതന്നെ..”
“ ന്നാലും ഈ കൈപ്പുണ്യം എന്നു പറയണത് നിന്നേപ്പോലെ എല്ലാവര്‍ക്കും കിട്ടൂല്ലന്നേ..” 
എന്റെ തുള്ളാത മനവും തുള്ളിത്തുടങ്ങി, സന്തോഷം കൊണ്ടെനിക്കിരിക്കാൻ മേല...ഞാനിപ്പം മാനത്ത് വലിഞ്ഞു കേറും സത്യം.!  
എന്നാലും ഇങ്ങേരെന്തുഭാവിച്ചാണോ ആവോ, എന്തായാലും
ഇത്  ഉടനെയെങ്ങും  തീരുന്ന  ലക്ഷണമില്ല. ഈ കത്തികേട്ടിരുന്നാല്‍ രാത്രിയിലെ ഭക്ഷണം ഹോട്ടലില്‍ നിന്നു വരുത്തിക്കേണ്ടിവരും. അതുകൊണ്ട് ഇതിനിടയില്‍ കിച്ചണിലെ കാര്യം കൂടി നടത്താമെന്നു കരുതി ഞാന്‍  ബെഡ് റൂമില്‍വന്ന് ഹെഡ് സെറ്റ് എടുത്ത് ചെവിമുതല്‍ താഴേയ്ക്ക് വയറിംഗ് ചെയ്ത്, അറ്റം മൊബൈലില്‍ കുത്തി. കുത്തുകൊണ്ട മൊബൈല്‍ നേരേ ബെര്‍മുഡയുടെ പോക്കറ്റിലേയ്ക്ക് ചാടി. ഇപ്പോള്‍ ഷാഫി വചനങ്ങള്‍ കര്‍ണ്ണപടങ്ങളിലേയ്ക്ക്  നേരിട്ടു പ്രവഹിച്ചു.
“ അല്ലാ, അതിപ്പം എങ്ങനെയാ ഉണ്ടാക്കുന്നെ,  എനിക്കല്‍പ്പം വേണമായിരുന്നു..”
ഒരു കുക്കറിക്ലാസ്സ്  നടത്താനുള്ള സുവര്‍ണ്ണാവസരം യാദൃശ്ചികമായി വന്നു പെട്ടതിലുള്ള സന്തോഷം ഞാന്‍ അടക്കി വച്ചില്ല.
“ ഇത് വെരി സിമ്പിളല്ലേ ഇക്കാ, പെട്ടെന്നുന്നുണ്ടാക്കാം..”
“ ഉം.. അതൊക്കെ നിനക്ക്..ഞാനുണ്ടാക്കുമ്പം, സാമ്പാറോ അവിയലോ പോലിരിക്കും, ടേസ്റ്റ് ബിര്യാണീടേം..”
ഞാന്‍ വീണ്ടും കോരിത്തരിച്ചു. തരിപ്പു തീര്‍ക്കാന്‍ മുന്നിലെ പാത്രത്തിലിരുന്ന അരി, കൂടുതല്‍ ആവേശത്തോടെ രണ്ടു കയ്യും ചേര്‍ത്തു തിരുമ്മിക്കഴുകി.
“ ഇക്കാ ഒരു കാര്യം ചെയ്യ്. സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി മുഴുത്ത ചെറുനാരങ്ങാ വാങ്ങിക്ക്,  ഒരഞ്ചാറെണ്ണം മതി. പിന്നെ അത് കഴുകിത്തുടച്ച് ചെറുതായി അരിഞ്ഞെടുക്കണം”
“ ചെറുതായി എന്നു പറഞ്ഞാല്‍..?”
“ദിങ്ങനെ കുനു കുനാന്ന്."-  വലതു കയ്യിലെ ചൂണ്ടുവിരലിൽ ഞാൻ 'കുനു കുന' അളന്നു കാണിച്ചത്  ആ പാവം  കണ്ടില്ല എങ്കിലും അങ്ങേരുടെ വായില്‍ പഴുത്ത ചെറുനാരങ്ങായുടെ രസികന്‍ പുളി ഓടിനടന്നു പ്രവര്‍ത്തനമാരംഭിച്ചത് ഞാനറിഞ്ഞു. ഉമിനീരിറക്കിക്കൊണ്ട്  അദ്ദേഹം അച്ചാറുണ്ടാക്കാന്‍ റഡിയാകുന്നു.
“ അരിഞ്ഞുവച്ച നാരങ്ങയിലേയ്ക്ക് നന്നായി ഉപ്പ് വിതറണം. പിന്നെ മുളകുപൊടി,ഉലുവപ്പൊടി,കായം, ഇതൊക്കെ ഇട്ട് നന്നായി ഇളക്കിച്ചേര്‍ക്കണം..”
“ ഇത് കൈ കൊണ്ട്  ഇളക്കണോ അതോ..”
“ഉം..കൈകൊണ്ടിളക്ക്യാ ഇങ്ങേരു വിവരമറിയും, വൈകിട്ട് ചീച്ചി മുള്ളണ്ടതല്ലെ..?”
എവിടൊക്കെയോ നീറിപ്പുകയുന്ന ദിവ്യാനുഭൂതി ഷാഫിക്ക അനുഭവിച്ചറിയുന്നത്  ഞാന്‍ ഭാവനയിൽ കണ്ടു പുളകിതനായി!
“ ഈ മുളകുപൊടിയൊക്കെ എത്രചേര്‍ക്കണം.?”
“ഒരഞ്ചാറു സ്പൂണ്‍..അല്ലെങ്കില്‍ വേണ്ട,  നാരങ്ങാ വാങ്ങുമ്പോള്‍ ഒരുപാക്കറ്റ് അച്ചാര്‍ പൊടി കൂടെ വാങ്ങിക്കോളൂ, അതാകുമ്പം എല്ലാ ചേരുവകളും അതിലുണ്ടാകും”
“ ഏതു ബ്രാന്‍ഡാ ബെസ്റ്റ്..?”
“  ‘കിഴക്ക'നോ, ‘തെക്കനോ’ ഏതായാലും കുഴപ്പമില്ല,   അഞ്ചോ ആറോ സ്പൂണ്‍ ചേര്‍ത്താല്‍ മതി. മുഴുവൻ  കുടഞ്ഞിടരുത്. “
“ആഹാ  ഇത്രേയുള്ളൊ, ഇനി ടിന്നിലാക്കാം ല്ലേ..?”
"കഴിഞ്ഞില്ല.. മുഴുവനാകട്ടെ.."
“ പാത്രത്തില്‍ എണ്ണയൊഴിച്ച് കടുകുപൊട്ടിച്ച് കറിവേപ്പിലയിട്ട്, അതിലേയ്ക്ക് ഈ നാരങ്ങാക്കൂട്ട് ചേര്‍ത്ത്,  കുറച്ചു വിനാഗിരി കൂടി ഒഴിച്ച് ഇളക്കിച്ചേര്‍ക്കണം. ഇളക്കുമ്പോള്‍ ഒരല്‍പ്പം കായം കൂടി വിതറിയാല്‍ നന്നായിരിക്കും.കൂടുതല്‍ നേരം ഇളക്കി നാരങ്ങാ വേവിക്കരുത്.“
മറു വശം നിശബ്ദം.
“ ഹലോ.., ഷാഫിക്കാ..”
“ങാ.. കേള്‍ക്കുന്നൊണ്ട്, ഞാനിവിടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കാഷ് കൌണ്ടറിലാ..”
“..ഓക്കെ, ഇനി തീ ഓഫ് ചെയ്ത് ഇറക്കി വച്ച് , നന്നായി തണുക്കുമ്പോള്‍ ടിന്നിലാക്കിക്കോളൂ”
അതിനും മറുപടിയില്ല
“ഹലോ..ഹലോ..”
കാള്‍ കട്ടായി.
ഇങ്ങേരുടെ കാര്യം.!
ബിരിയാണിയും ചിക്കനുമൊക്കെ ടേസ്റ്റിയായിട്ടുണ്ടാക്കുന്ന ആളാണ്. എന്നിട്ടും ഇതിലെന്താ  ഇത്ര കോമ്പ്ലിക്കേഷന്‍ എന്ന് ന്യായമായും ഞാന്‍ സംശയിച്ചു.
അരി അടുപ്പില്‍ വച്ച്,  ഫ്രിഡ്ജ് തുറന്ന് ഒരു ചെറിയ സാമ്പാറിനുള്ള വക തിരഞ്ഞെടുക്കുമ്പോള്‍ ഡോര്‍ബെല്‍ ശബ്ദിച്ചു. വന്നു വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ ഷാഫിക്ക.!
“ ആഹാ..ഇങ്ങോട്ടു വരും വഴിക്കാണോ വിളിച്ചത്..?”
അതിനു മറുപടിപറയാതെ വെളുക്കെ ചിരിച്ചുകൊണ്ട് അദ്ദേഹമകത്തേയ്ക്കു കയറി കയ്യിലിരുന്ന കിറ്റ് എന്നെ ഏല്‍പ്പിച്ചു.
“ ഇതെന്താ ഇക്കാ?”
“നാരങ്ങാ”
“ഇതെന്തിനാ എനിക്ക്.?”
"പുരുഷു എന്നെ അനുഗ്രഹിക്കണം" - എന്ന ജഗതിസ്റ്റൈലിൽ അദ്ദേഹം കാര്യം അവതരിപ്പിച്ചു.
“അച്ചാറിട്ടു തരണം, ഞാനുണ്ടാക്യാ ശര്യാവൂല്ല”
ഈശ്വരാ ഫോണിലൂടെ തിയറി കഴിഞ്ഞതാണല്ലോ  ഇനി അതിന്റെ പ്രാക്റ്റിക്കലും വേണോ..!
എങ്ങിനെയും ഒഴിയുക തന്നെ.
“അതിപ്പം,  എനിക്കെപ്പോഴാ സമയം കിട്ടുക..ഞാന്‍..”
ആ വിഫലശ്രമത്തിന്റെ കടയ്ക്കല്‍ കത്തിവച്ച്  ഷാഫിക്ക പിടിമുറുക്കി
“ ഒന്നും പറയണ്ട, ഞാനിത് അരിഞ്ഞു തരാം..നീയൊന്നു ചേര്‍ത്തു തന്നാല്‍ മതി”
ഇനിയിപ്പോള്‍ ചെയ്തേ മതിയാകൂ.
“ ഇതിന്റെ പൊടിയൊന്നും വാങ്ങിച്ചില്ലേ..?”
“ ഓ...എന്തിന് ! അതൊക്കെ ഇവിടെ കാണില്ലേ..ഓണത്തിന്റെ ബാലന്‍സ്..?”
“പഷ്ട്..ങ്ങള് കരുതിക്കൂട്ടിയാ, ല്ലേ..” 
ബാച്ചിലർ കിച്ചന്റെ പരിമിതികളിൽ മാത്രമല്ല, എവിടെയായാലും
ഒന്നു സഹായിക്കാനാളുണ്ടെങ്കില്‍ ഈ പാചകമൊക്കെ വാചകത്തേക്കാള്‍ ഈസ്സിയാണെന്ന് മഹാന്മാര്‍ ആരും പറഞ്ഞിട്ടില്ലെങ്കിലും എനിക്കങ്ങനെ ഒരു ചിന്ത ഇല്ലാതില്ല. അതുകൊണ്ട് തന്നെ ആ പ്രോജെക്റ്റ്  ഞാൻ സൈന്‍ ചെയ്തു.
കച്ചവട വിശേഷവും, നാട്ടുവിശേഷവും കൂട്ടിക്കുഴച്ച് കേട്ടുകൊണ്ട്
നാരാങ്ങാ കഴുകുമ്പോള്‍ ഷാഫിക്കയുടെ മൊബൈല്‍ ഫോണില്‍ ഒരു അറബിപ്പാട്ട്.
“ ഹലോ..“
......   ......
“യെസ്..ഞാന്‍ വരാം ..ഒരു..പതിനഞ്ചു മിനിറ്റ്..അതിനുള്ളില്‍..ഞാനെത്താം..ഓക്കെ..ഓക്കെ”
ഷാഫിക്കയുടെ വാക്കുകള്‍കേട്ട്  കഴുകല്‍ തനിയെ നിന്നു.
“അതേയ്..” 
ചെറിയ പരുങ്ങലോടെ  തല ചൊറിഞ്ഞു ക്കൊണ്ട് പിന്നില്‍ ഷാഫിക്ക.
“എനിക്കേയ്... ഒരുഷോപ്പില്‍ കൂടി ഡെലിവറി യുണ്ട്..അവരാണു വിളിച്ചത്. .”
ദീന ശോക മൂക പരവശനായി ഞാന്‍ അദ്ദേഹത്തെ നോക്കി.
ആ നോട്ടം മാനേജ് ചെയ്യാൻ, നല്ലവണ്ണം സോപ്പു പതച്ച ഒരു ജാമ്യാപേക്ഷ എനിക്കു നീട്ടി.
“ഇത് നീ തന്നെ ഒന്നു ശര്യാക്കി വയ്ക്ക്. പ്ലീസ്,എനിക്ക് പോകാതിരിക്കാന്‍ പറ്റില്ല..”
“അതുപിന്നെ…”
ഞാന്‍ എന്തെങ്കിലും ഒന്നു പറയാന്‍ തുടങ്ങുമ്പോഴേയ്ക്കും ഷാഫിക്ക തിടുക്കത്തില്‍ പുറത്തിറങ്ങി വാതിലടച്ചു.
പണി നാരങ്ങയുടെ രൂപത്തില്‍ വന്നു പെട്ട  ദേഷ്യത്തില്‍ പാത്രം കിച്ചന്‍ ടോപ്പിലേയ്ക്കു തള്ളിനീക്കി
ഇനി അങ്ങേരു വരുമ്പോഴെങ്ങാന്‍ ചെയ്യാം. എന്നുറപ്പിച്ചു എന്റെ സാമ്പാറിലേക്കു തിരിയുമ്പോള്‍ ഡോര്‍വലിച്ചുതുറക്കുന്ന ശബ്ദം.
വീണ്ടും ഷാഫിക്ക..!
അദ്ദേഹം തിരിച്ചുവന്നിരിക്കുന്നു. പോക്ക് ക്യാന്‍സല്‍ ചെയ്തിട്ടുണ്ടാവും. ഹാവൂ രക്ഷപ്പെട്ടു.
“അതേയ്..ഒരുകാര്യം പറയാന്‍ മറന്നു..”
“എന്താ ഇക്കാ?”
എന്റെ മുഖത്തെ ഭാവാഭിനയമൊന്നും നിരീക്ഷിക്കാതെ അദ്ദേഹം തുടര്‍ന്നു.
“നന്നായി തണുത്തിട്ടേ  ടിന്നിലാക്കാവൂ കേട്ടോ..!”
വായിൽ വന്ന ഒന്നാന്തരം പച്ചത്തെന്നിന്ത്യൻ സാധനം കടിച്ചിറക്കി
സെൻസർ ചെയ്ത  ഒരു മറുപടി ഞാന്‍ ഒരുക്കിയപ്പോഴേയ്ക്കും അങ്ങേരു വെളിയിലിറങ്ങി വാതിലടച്ചു നാടുവിട്ടു..!
ഇപ്പോള്‍ എന്റെ മുഖത്തു വിരിഞ്ഞ നവരസങ്ങള്‍ തിരിച്ചറിഞ്ഞ്  
ഞാന്‍തന്നെ  അന്തംവിട്ടു.ആഹാ.. സൂപ്പര്‍,
എന്നെ സമ്മതിക്കണം..!
                                                                                                   
 മഴവില്ല്  ഇ- മാഗസിനിൽ   ഇത്   പ്രസിദ്ധീകരിച്ചിട്ടുണ്ട്.                     

39 അഭിപ്രായങ്ങൾ:

  1. ഇതൊരു വലിയ സംഭവമൊന്നുമല്ലന്നേ,
    എന്നാലും ഒരു സംഭവമാണ്..!

    മറുപടിഇല്ലാതാക്കൂ
  2. ഇതിനിടേൽ ആ പെണ്ണുമ്പിള്ളയെ പോലീസുകാർക്ക് വിട്ടുകൊടുത്ത നടപടി കിരാതമായിപ്പോയി
    പണി നാരങ്ങയുടെ രൂപത്തിലും വരും എന്നു പറയുന്നത് ഇതാണ്

    ആസ്വദിച്ചുള്ള ഒരു വായന സമ്മാനിച്ചു

    മറുപടിഇല്ലാതാക്കൂ
  3. ഹ..ഹ..ഹ.. നന്നായി..
    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  4. ഇതൊരു പാഠമാവട്ടെ... ഇനി മുതല്‍ അറിയാവുന്ന കാര്യങ്ങള്‍ മാത്രമേ അറിയാം എന്ന് പറയാവൂ . ഇല്ലെങ്കില്‍ പണി ഷാഫിയുടെ രൂപത്തിലും വരും. കേട്ടോ മക്കളെ ...

    പോസ്റ്റ്‌ ഇഷ്ട്ടായി.

    മറുപടിഇല്ലാതാക്കൂ
  5. അടിപൊളി.....ചിരിച്ചു മണുകപ്പി അച്ചാർ ഉൻടാക്കാൻ പടിച്ചു....

    മറുപടിഇല്ലാതാക്കൂ
  6. ഇത്തരം അനുഭവങ്ങള്‍ പലപ്പോഴായി ഉണ്ടാവാറുണ്ട്. പലപ്പോഴും ഒഫീഷ്യല്‍ ആയിരിക്കുമെന്ന് മാത്രം. രസകരമായ അവതരണം

    മറുപടിഇല്ലാതാക്കൂ
  7. ഹ ഹ ഹ അങ്ങനെ തന്നെ വേണം എനിക്കിഷ്ടപ്പെട്ടു

    അതു കൊണ്ടല്ലെ യാതൊരു സാധനവും ഉണ്ടാക്കാൻ ഞാൻ പഠിക്കാത്തത് 

    മറുപടിഇല്ലാതാക്കൂ
  8. ഇനി ഇതുപോലെ ആരുടെ മുന്നിലും ആളാകാൻ നോക്കരുത്. പാര ഉടനെ ഷാഫി രൂപത്തിൽ തിരിച്ചു വരും...!
    അനുഭവം ഗുരു...!!

    മറുപടിഇല്ലാതാക്കൂ
  9. ഹി ഹി എളുപ്പവഴിയില്‍ അച്ചാറുണ്ടാക്കാന്‍ പ്രഭേട്ടനെ സമീപിച്ചാല്‍ മതിയെന്നു ഞാനെല്ലാരോടും പറഞ്ഞു കൊടുക്കൂല്ലോ ..:)

    മഴവില്ലില്‍ വായിച്ചിരുന്നു ..

    മറുപടിഇല്ലാതാക്കൂ
  10. കുറേപ്പേര്‍ ഇന്ന്‍ നാരങ്ങാക്കറി ഉണ്ടാക്കിയിട്ടുണ്ടാവൂലോ...:))

    മറുപടിഇല്ലാതാക്കൂ
  11. നല്ല നാരങ്ങാ നർമ്മം....................... ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  12. ഇത് ഒരു ഒന്നൊന്നര സംഭവം തന്നെ . രസകരമായി എഴുതി ,.ആശംസകൾ .

    മറുപടിഇല്ലാതാക്കൂ
  13. അപ്പോള്‍ ദിങ്ങനെയാണ് ദദൊക്കെ ഉണ്ടാക്കുന്നത് അല്ലെ.
    ഒന്ന് ചീച്ചി മുള്ളിട്ടു വരാം. എന്താ.

    മറുപടിഇല്ലാതാക്കൂ
  14. അപ്പോള്‍ ഇതാണോ സംഭവം ?

    മറുപടിഇല്ലാതാക്കൂ
  15. ഹഹ കേമായി...

    നാട്ടിലേക്ക് വാ ഇത് പോലെ ഇടയ്ക്ക് ഓരോ പണി തരാം...

    മറുപടിഇല്ലാതാക്കൂ
  16. Aha...nannayi acharundakkan ariyam lle. .?enna thottu koottikko.....assalayi tto

    മറുപടിഇല്ലാതാക്കൂ
  17. അപ്പോ നാരങ്ങയും കൊണ്ടു എപ്പോഴാ വരേണ്ടത്?.....

    മറുപടിഇല്ലാതാക്കൂ
  18. ഇഷ്ടപ്പെട്ടു... അച്ചാറുണ്ടാക്കല്‍ അത്ര എളുപ്പമൊന്നുമല്ല അല്ലേ?...

    മറുപടിഇല്ലാതാക്കൂ
  19. നന്ദി ശാഫിക്കാ ..ഈ ഫോണ്‍ വിളിക്ക്
    ഇങ്ങളെ കൊണ്ട് ചുളുവില്‍ ഒരു അച്ചാര്‍ പണി ഞമ്മളും പഠിച്ചു :D

    രണ്ടാള്‍ക്കും ആശംസകളോടെ
    @srus..

    മറുപടിഇല്ലാതാക്കൂ
  20. ഹോ ഈ നാരങ്ങ ഒരു ടിന്നിൽ ആക്കി
    അതിന്റെ കൂടെ ഈ കഥയും വെച്ചു
    പാക്ക് ചെയ്തു അങ്ങ് കൊടുത്തു
    വിട്ടാലും ആ ടിന്ന് എടുത്തിട്ട് ഇത്രയും
    കൂടുതൽ പേപ്പർ ഇട്ടു പൊതിയണ്ട കേട്ടോ
    ഞാൻ അച്ചാറു മാത്രം എടുത്ത് പേപ്പർ
    തിരികെ കൊടുത്തു വിടുന്നു എന്നു പറയുന്ന
    ടീം ആണ് പ്രഭനെ ഈ ജാതി ബാച്ചികൾ..

    നാരങ്ങാ കഥ കലക്കി..അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  21. കൊള്ളാട്ടോ...
    സടോറി വിത്ത്‌ റെസിപ്പി

    മറുപടിഇല്ലാതാക്കൂ
  22. കുറച്ച് ചെറുനാരങ്ങയുമായി വരിക. അച്ചാർ റെഡി. കൈപ്പുണ്യം എന്ന സാധനം ഉണ്ടായാൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവുമെന്ന് ഇപ്പോൾ മനസ്സിലായല്ലോ.

    മറുപടിഇല്ലാതാക്കൂ
  23. സൂപ്രായിട്ടോ.. അച്ചാറിടുന്നത് കണ്ടപ്പോള്‍ കപ്പലോടുകേം ചെയ്തു. വലിയ സംഭവം തന്നെ.

    മറുപടിഇല്ലാതാക്കൂ
  24. @@
    ഇതൊരുമാരുതി രണ്ടു രണ്ടേമുക്കാല്‍ മൂന്ന് മൂന്നര സംഭവായല്ലോ പ്രഭേട്ടാ!
    ഒരു നാല് നാലരക്കിലോ 'ഞാരങ്ങാരാച്ചാര്‍' ഇങ്ങോട്ടും പോരട്ടെ.
    അജ്മാനിന്നു കിസൈസിലേക്ക് വല്യ ദൂരോന്നുമില്ലാട്ടോ!

    **

    മറുപടിഇല്ലാതാക്കൂ
  25. പണി ടച്ചിങ്സിന്റെ രൂപത്തിലും വരും. :)

    ആരംഭത്തിലെ 'സരിതടച്ച്' പിന്നീട് നഷ്ടപ്പെട്ടതിൽ ദുഃഖമുണ്ട് :)

    മറുപടിഇല്ലാതാക്കൂ
  26. നാരങ്ങഅച്ചാറില്‍ എരിവു ഇത്തിരി കൂടിയല്ലോ..... പണി തന്ന ആളോടുള്ള ദേഷ്യം തീര്‍ത്തതായിരിക്കും അല്ലെ? സംഗതി ഉഗ്രന്‍....രസികന്‍ .അവതരണവും .. :)

    മറുപടിഇല്ലാതാക്കൂ
  27. ആ നാരങ്ങ അച്ചാറ് വാ.യില് വെള്ളം ഊറി വന്നു. കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  28. പുലരീ....കലക്കുവാണല്ലൊ...
    [അച്ചാര്‍പൊടി അല്ലെങ്കില്‍ ഇതൊക്കെ എത്ര സ്പൂണ്‍ എന്ന് കൂടി പറയാരുന്നു. ആദ്യം മുളക് പൊടിയും കായപ്പൊടിയും ഉലുവപ്പൊടിയുമിട്ടാല്‍ പിന്നെ താളിക്കുമ്പൊ വീണ്ടും കായപ്പൊടി ഇടണോ?
    ടിം ടോങ്....വാതില്‍ തുറന്ന് നോക്കിയേ...നാരങ്ങയുമായ് ഞാന്‍ വന്നിട്ടില്ലാട്ടൊ.]

    മറുപടിഇല്ലാതാക്കൂ
  29. രസകരം തന്നെയായി.....
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  30. ഹാ ഹാ ഹാ.സരിതയിൽ തുടങ്ങി എവിടെ എത്തി നിന്നു???ഹാ ഹാ.ചിരിച്ചുവശായി.

    മറുപടിഇല്ലാതാക്കൂ
  31. ഹാ ഹാ ഹാ.സരിതയിൽ തുടങ്ങി എവിടെ എത്തി നിന്നു???ഹാ ഹാ.ചിരിച്ചുവശായി.

    മറുപടിഇല്ലാതാക്കൂ