ചൊവ്വാഴ്ച, ജനുവരി 14, 2014

' പതിനൊന്നു വയതിനിലെ..'

റു ബി-യിലെ സന്ദീപ് പ്രകാശിന്  ലഞ്ച് ബ്രേക്ക് ടൈമിലാണ് ആ  എഴുത്ത് കിട്ടിയത്. എഴുത്തെന്നു പറഞ്ഞാൽ സംബോധനയോ കുശലാന്വേഷണമോ കാര്യ- കാരണ വിശദീകരണമോ ഒന്നുമില്ലാത്ത, വെറും ഒരു  ഒറ്റവരി എഴുത്ത്. എഴുത്തിന്റെ ഉള്ളടക്കം ഇങ്ങനെ,

"എനിക്ക് നിന്നെ ഒത്തിരി ഇഷ്ട്ടാണ്, ഐ ലവ് യൂ.."- ആതിര.

ആകെക്കൂടി  ഒറ്റ വരിമാത്രമുള്ളതുകൊണ്ട് വായിച്ചു വശാകേണ്ടി വന്നില്ല അവന്. തിരിഞ്ഞുനോക്കുമ്പോൾ കത്തുകൊടുത്ത  ആതിര  എസ്  നായർ മറുവശത്തെ ബഞ്ചിലിരുന്ന് അവനെ നോക്കി പുഞ്ചിരിക്കുന്നു.
സന്ദീപ് ആകട്ടെ, ഡീസന്റ് ആൻഡ്  ഡിസിപ്ലിൻ  എന്നിവയുടെ ഹോൾസെയിൽ ഡീലർ. അവനത് ഒട്ടും ഇഷ്ട്ടമായില്ല.
' ഈ പെണ്ണിന് ഇതെന്തിന്റെ കേടാ..'   എന്ന്  അവൻ അവളുടെ നേരേ കണ്ണുരുട്ടി.
പകരം അവൾ അവനെ നോക്കി കണ്ണിറുക്കി..!

' ഏയ്.. ഇതിങ്ങനെ വിട്ടാൽ പറ്റില്ല, റിപ്പോർട്ട് ചെയ്യണം'
എന്നു ചിന്തിക്കുമ്പോഴേയ്ക്കും  ബെല്ലടിച്ചു.
ആദ്യ പീര്യഡ്  മാത്ത്സ്.
ആതിരയുടെ  മാതാജിയും, അവരുടെ ക്ലാസ്സ്ട്ടീച്ചറുമായ  അശ്വതി മാമിന്റെ ക്ലാസ്സിനിടയിൽ  എപ്പോഴൊക്കെയോ അവൻ അവളെ കണ്ണുകൊണ്ട് ശകാരിച്ചു. ഹരിച്ചും, ഗുണിച്ചും അവൾ അവനെ നോക്കി കണ്ണിളക്കി.  ക്ലാസ്സുകഴിഞ്ഞു പോകാനൊരുങ്ങിയ കണക്ക് ഗുരുവിന്റെ കയ്യിൽ  ആ ചെറിയ പ്രണയാക്ഷരങ്ങൾ  ചെറു ചൂടോടെ എത്തിപ്പെട്ടു. തികച്ചും കൗതുകത്തോടെ കത്തു തുറന്ന ടീച്ചറുടെ കണ്ണുകളിൽ പൊടുന്നനെ രണ്ടു വലിയ  തീപ്പന്തങ്ങൾ കുത്തനെ നിന്ന് ആളിക്കത്തി..!
                                                                       പിറ്റേന്നു രാവിലെ ക്ലാസ്സിലെത്തിയപ്പോഴേ അവൻ കണ്ടു,  ആതിരയുടെ  ചുറ്റും തോഴിമാരുടെ ഒരു ചെറുസംഘം. അവർ അവനെ ചുണ്ടും  മുഖവും കൂർപ്പിച്ചു നോക്കി. ആതിരയെ ഒറ്റിക്കൊടുത്തു എന്ന ഒറ്റക്കാരണത്താൽ തന്നെ, അവനു ചുറ്റും തോഴന്മാരാരും എത്തിയില്ല.  ദുഷ്ട്ടൻ, വഞ്ചകൻ, കരിങ്കാലി..തുടങ്ങിയ പരമ്പരാഗത കുത്തുവാക്കുകളിൽ പ്രാവീണ്യമില്ലാതിരുന്നതിനാൽ മാത്രമാണ്  അവരത് സംബോധന ചെയ്യാതിരുന്നത്. മുട്ടിനു താഴെ സോക്സ്  താഴേയ്ക്കു നീക്കി  തനിയ്ക്കു കിട്ടിയ അടിയുടെ എണ്ണവും , വണ്ണവും ആതിര തന്റെ  പ്രിയ സഖിമാർക്കു കാട്ടിക്കൊടുത്തു.   അതുകണ്ട്  മനസ്സുരുകി,  കണ്ട്രോൾ  വിട്ട്, 
" ഹെന്നാലും, ഇതു കുറെ കൂടിപ്പോയീ ട്ടോ..!"  എന്ന് മൂക്കത്തു വിരൽ വച്ചുനിൽക്കാനുള്ള പക്വതയൊന്നും തോഴിമാരിലാർക്കും ഇല്ലായിരുന്നു. അവർ അവളുടെ കാലിലെ തിണർപ്പിൽ തൊട്ടു തലോടി അവരുടെ ഖേദവും, ലവനോടുള്ള പ്രതിഷേധവും തദവസരത്തിൽ രേഖപ്പെടുത്തി. അതിൽ മാത്രം തൃപ്തിവരാതെ പ്രധാന തോഴി മുന്നോട്ടു വന്ന് സന്ദീപിനെ ചോദ്യം ചെയ്തു.

" യെന്തിനാടാ സന്ദീപേ നീയവളെ തല്ലു കൊള്ളിച്ചത്..?"
' അത് ശരി.. ഇപ്പം എനിക്കായോ കുറ്റം'  എന്ന എക്സ്പ്രഷൻ വിടാതെ  അവൻ തിരിച്ചടിച്ചു.
" പിന്നെ.. അവളെന്തിനാ വേണ്ടാത്തകാര്യമൊക്കെ ചെയ്തത്..?"
" അവളെന്താ ചെയ്തെ..ഒരു പ്രൊപ്പോസൽ തന്നല്ലെയുള്ളു..?"
" ഹും..അതു ഞാൻ അക്സപ്റ്റു ചെയ്താൽ എനിക്കും കിട്ട്യേനെ ഇതിൽ കൂടുതൽ.!"
തോഴി പിന്നൊന്നും മിണ്ടാതെ ചവിട്ടിക്കുലുക്കി ആതിരയുടെ അടുത്തെത്തി അവളെ ആശ്വസിപ്പിച്ചു.
' ഓ.. സമാധാനായി..!'    എന്ന് അവൻ നെടുവീർപ്പിട്ടു.
                                                                 അമ്മട്ടീച്ചറ് ' പൊന്നാ ' ക്കിവിട്ട ചെവിയിൽ നിന്ന് ഇപ്പോഴും ആവി പറക്കുന്നുണ്ടെന്ന് ആതിരയ്ക്കു തോന്നി. ഇടയ്ക്കിടെ അവിടം തൊട്ടുനോക്കി അവളത് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ഒടുവിൽ കണ്ണുകൾ തുടച്ചുകൊണ്ട് അൽപ്പം ഉച്ചത്തിൽത്തന്നെ അവളൊരു പ്രസ്താവനയിറക്കി.

"ഇനിയും അടിക്കട്ടെ, എന്നാലും ശരി, സന്ദീപിനെഎനിക്കൊത്തിരിയിഷ്ടാ..!"    
                                                                                                                                     ഉച്ചത്തിലുള്ള ഈ സ്റ്റേറ്റ്മെന്റ് കേട്ട് തോഴിമാരിൽ ചിലർ കയ്യടിച്ചു. ചുരുക്കം ചില തോഴന്മാരും കൂടെക്കൂടി. അവൻ മാത്രം ഒന്നിനും കൂടാനാവാതെ  ദീന പരവശനായി അവളെ നോക്കി. അതു കണ്ട് നനവാർന്ന അവളുടെ കണ്ണുകൾ വീണ്ടും തിളങ്ങി. പ്രസ്താവന മൊഴിമാറ്റി  ഒരിക്കൽക്കൂടി അവൾ അനൗൺസ് ചെയ്തു.
" ഐ  ലവ്യൂ  സന്ദീപ്..!"
 സന്ദീപിന്റെ നടുക്കത്തിനകമ്പടിയായി ഫസ്റ്റ് ബെൽ മുഴങ്ങി. 
ഇനിയങ്ങോട്ട്  കഥ എന്താകുമോ ആവോ..!

           ഇത്രയും കാര്യങ്ങൾ എന്റെയടുത്ത് വള്ളി പുള്ളി വിടാതെ റിപ്പോർട്ട് ചെയ്തത്, അതേക്ലാസ്സിലെ പഠിതാവും സന്ദീപിന്റെ തോഴരിൽ ഒരാളുമായ എന്റെ സീമന്ത പുത്രൻ.
ആറാം ക്ലാസ്സിൽ മൂന്നുകൊല്ലം പഠിച്ചുനോക്കിയിട്ടും നമുക്കൊക്കെ ഇത്തരമൊരു എഴുത്തുകിട്ടാതിരുന്നതിന്റെ  രസതന്ത്രമോ, ബയോളജിയോ, ഭൂമിശാസ്ത്രമോ എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നുമില്ല.
നമുക്കു കിട്ടാത്തത് നമ്മുടെ മക്കൾക്കുകിട്ടട്ടെ എന്ന് ഈ കാര്യത്തിൽ ആശംസിക്കാനും നിവൃത്തിയില്ല. 
എങ്കിലും എന്റെ ജിജ്ഞാസ ഞാൻ അടക്കി വച്ചില്ല.
" അല്ല അപ്പൂസേ, നീ ആർക്കെങ്കിലും ഇതുപോലെ ലെറ്റർ കൊടുത്തോ..?"
നാണിച്ചു തുടുത്ത് അവന്റെ മറുപടി.
" അയ്യേ..എനിക്കെങ്ങും വയ്യ..!"
" അതെ, പണ്ടേ നീയൊരു നാണംകുണുങ്ങിയാ.. അതു പോട്ടെ, നിനക്കാരെങ്കിലും തന്നോ..?"
" പിന്നേ..., എന്നേക്കാൾ നാണമാ ആ രാഖിപ്പെണ്ണിന്..!"
ഒരു നടുക്കത്തോടെ ഞാൻ ചുറ്റും നോക്കി, പിന്നെ അടക്കം പറഞ്ഞു.
" ഒന്നു പത്യെ പറയെടാ, നിന്റെ അമ്മയെങ്ങാൻ കേട്ടാൽ പിന്നെ അതു മതി.."
ഇപ്പോൾ അവന്റെ മുഖത്ത് ഒരു കള്ളച്ചിരി.
"  അമ്മ ഇന്നലെത്തന്നെ  പറഞ്ഞാരുന്നു.."
" എന്തു പറഞ്ഞു..?"
" വിത്തു ഗുണം പത്തു ഗുണമെന്ന്..!"
" ഡാ..!"
മുഴുവൻ വെളിയിൽ വന്നില്ല.
എന്തോ എതോ,  തൊണ്ടയിൽ വല്ലാത്ത കിച് കിച്.
എന്റെ വൈക്ലബ്യം കണ്ടിട്ടാവണം തെല്ലിട നിന്നശേഷം അവൻ പതിയെ സ്ഥലം വിട്ടു.
വേണ്ടതും, വേണ്ടാത്തതുമൊക്കെ, സമയത്തും അസമയത്തും യധേഷ്ടം നടക്കുന്ന കലികാലമാണിതെന്ന് ആശ്വസിക്കാൻ ശ്രമിക്കുമ്പോൾ,
ഒരുകാര്യം ഉറപ്പായി. 
അണ്ണാൻ കുഞ്ഞിനെ നമ്മളായിട്ട് മരം കേറ്റം പഠിപ്പിക്കേണ്ട..!
                                                                                                                     *