തിങ്കളാഴ്‌ച, സെപ്റ്റംബർ 01, 2014

ഒന്നാംപാഠം


ത്രയൊന്നും തെളിഞ്ഞ കാലാവസ്ഥയായിരുന്നില്ലെങ്കിലും ഒരു ശീലക്കുട കയ്യിൽ കരുതാതിരുന്നത് ആ സംഗതി  വീട്ടിൽ ഇല്ലാതിരുന്നതുകൊണ്ടുതന്നെയാണ്.  പള്ളിക്കൂടത്തിലേയ്ക്കുള്ള  പാതിവഴിയെത്തിയിട്ടും  മൂടിയ മാനം പോലെ  എന്റെ മുഖശ്രീ ഏതുനേരവും ആർത്തുപെയ്യാൻ തയ്യാറായി നിന്നു ..!  പള്ളിക്കൂടം ചിന്തകൾ ആദ്യമൊക്കെ വലിയ ഉൽസാഹം നൽകിയിരുന്നെങ്കിലും ദിവസമിങ്ങടുത്തപ്പോഴേയ്ക്കും കാലാവസ്ഥയാകെ മാറിമറിയുകയായിരുന്നു. പലവക പ്രലോഭനങ്ങൾ തന്ന്  കഷ്ട്ടപ്പെട്ട് ബ്രെയിൻ വാഷ്ചെയ്താണ്  പാവം പാരൻന്റ്സ്,  ഒട്ടും മനസ്സില്ലാതിരുന്ന എനിക്ക്  അരമനസ്സെങ്കിലും ആക്കിയെടുത്തത്. പുതുതായി വാങ്ങിയ സ്ലേറ്റും, പെൻസിലും അൽപ്പമൊരുൽസാഹമേകിയെങ്കിലും, അമ്മയെ വിട്ടു പിരിഞ്ഞിരിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത്, സ്കൂളില്പോക്കു വേണ്ട എന്ന് ഞാൻ തന്നെ തീരുമാനിക്കുകയായിരുന്നു.  കണ്ണിൽചോരയില്ലാത്ത അധികാരവർഗ്ഗത്തിന്റെ നിർബന്ധം അസഹനീയമായപ്പോൾ,  അമ്മ കൂടി  കൂട്ടിരിക്കാമെങ്കിൽ അരക്കൈ നോക്കാമെന്ന വ്യവസ്ഥയിൽ തൽക്കാലം   പോകാമെന്നേറ്റു. ചേച്ചിക്കും, ചേട്ടനുമൊക്കെ പുസ്തകവും ബുക്കും “റൂളിപ്പെൻസി”  ലും മാത്രമല്ല  “ബിസ്മി “ പേന വരെയുണ്ട്.!  എനിക്കാകട്ടെ ആകെ ഒരു മരപ്പിടിയുള്ള സ്ലേറ്റും,  അറ്റത്ത് കടലാസു ചുറ്റുള്ള ഒരു കല്ലു പെൻസിലും..! ഇതിലെന്തോ കള്ളക്കളിയുണ്ട്. അതു വെളിച്ചത്തുകൊണ്ടുവരുവാനുള്ള സമരപരിപാടികളാരംഭിക്കാനിരിക്കെയാണ് നാളെ  രാവിലെ തന്നെ സ്കൂളുതുറക്കുന്നു എന്ന പ്രഖ്യാപനമുണ്ടായത്. എന്തായാലും ഒരു ചടങ്ങെന്ന നിലയ്ക്ക്  രാവിലെതന്നെ കരയാനാരംഭിച്ചു. ലോ  പിച്ചിൽ തുടങ്ങി,  ഉച്ചസ്ഥായിയിലെത്തിയിട്ടും, ആരും കാര്യമായി മൈൻഡു ചെയ്തില്ല. എല്ലാവരും വലിയതിരക്കിലാണ്. അഞ്ചിലും ,ആറിലും  പഠിക്കുന്ന ചേട്ടനും ചേച്ചിയുമൊക്കെ നാലഞ്ചു മൈൽ ദൂരെയുള്ള സ്കൂളിലേയ്ക്ക് കാൽനട പോകേണ്ടതിലേക്കായുള്ള തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. അവർക്കുവേണ്ട ചുറ്റുവട്ടങ്ങളൊരുക്കി. മാതാശ്രീ കൂടെയുണ്ട്. ഇടക്കെപ്പോഴോ അരുകിൽ വന്ന് എന്നെ ഓയിൽ ചേഞ്ചും  വാട്ടർസർവ്വീസുംനടത്തി. കണ്ണിൽ മഷിയെഴുതി പൊട്ടുകുത്തി കുട്ടിക്കുറപ്പൗഡർ രണ്ടു കോട്ടടിച്ചു.  ഇനിയും അതു തേച്ചുപിടിപ്പിച്ചിട്ടു കാര്യമില്ലെന്നു കരുതിയാവണം മൂന്നാം കോട്ടിനു മെനക്കെടാഞ്ഞത്.! ഇത്രയുമായപ്പോഴേയ്ക്കും കരച്ചിൽ ഏതാണ്ടു നിലച്ചു.    
                                                                                                                                                                                       
                                                           പുഞ്ചപ്പാടം കടന്ന്   മറുകരെയുള്ള  തറവാട്ടു വീട്ടിലെത്തി, അച്ചമ്മയെ മുഖം കാണിച്ച് സ്വീകരണമേറ്റുവാങ്ങി  നേരെ പള്ളിക്കൂടത്തിലേയ്ക്ക്. അങ്ങോട്ടേയ്ക്കടുക്കുംതോറും എന്റെ കാലുകൾക്കു വേഗതകുറഞ്ഞു എന്ന്മാത്രമല്ല, ഒപ്പമുണ്ടായിരുന്ന അമ്മയുടെ നടത്തത്തിന്റെ ഗതി തിരിച്ചുവിടാൻ അശ്രാന്ത പരിശ്രമം എന്നാലാവും വിധം ഞാൻ ചെയ്യുകയും ചെയ്തു. അത് കണ്ടിട്ടാവണം നാലാംതരത്തിൽ പഠിക്കുന്ന മാമ്പിള്ളിലെ വാസുവും, പോഴവേലിൽ ശിവൻ കുട്ടിയുമൊക്കെ എന്നെ നോക്കി പല്ലിളിച്ചതെന്ന് ആർക്കും  മനസ്സിലാകും, കശ്മലന്മാർ.!  വലിയ ക്ലാസിൽ പഠിക്കുന്നതിന്റെ ഗമയാണവനൊക്കെ. നിന്നോടൊക്കെ ദൈവം ചോദിക്കുമെടാ.!  പുലിമുഖത്തെ വാസുച്ചേട്ടൻ,കോട്ടപ്പുറത്തെ പദ്മനാഭൻ തുടങ്ങി ഏതാനും തന്തമാരും,ബാക്കി മിക്കവാറും തള്ളമാരും അവരുടെ സ്വന്തം കുളന്തൈ കളുമുൾപ്പെടെ  സ്കൂൾമുറ്റം നിറച്ചാളുണ്ട്. ഇനിയും ഒരു പ്രതിരോധപരിപാടിക്കു സ്കോപ്പില്ലാത്തതിനാൽ ഞാൻ  അകന്നു മാറാതെ അമ്മയുടെ കയ്യിൽത്തൂങ്ങി ചേർന്നു നിന്നു. ഇതിനിടയിൽ ചില തൊട്ടാവാടിപ്പെൺമണികൾ  സാമാന്യം വോളിയമിട്ടു കരയുന്നുണ്ട്, അതുമൂലം  വാലിട്ടെഴുതിയ കണ്മഷിപടരുകയും അതു കണ്ട് അവരുടെ തള്ളമാർക്കു കലികയറിത്തുള്ളുകയും ചെയ്തു.  ക്ലാസിലെത്തി, സാറുവരുമ്പോൾ പറയേണ്ട   “ നമസ്തേ ! ”    മുതൽ,  അത്യാവശ്യം വേണ്ട ആചാര മര്യാദകൾ, ഇടയ്ക്ക് അമ്മയെനിക്കുപദേശിച്ചുതന്നു.
                                                             
  ഈ സമയം കറുത്തു തടിച്ച ഒരു അമ്മച്ചി തന്റെ സന്താന വല്ലരിയെ വലിച്ചുപിടിച്ച് സ്കൂൾമുറ്റത്തേയ്ക്ക് ആനയിച്ചു. വല്ലരിയാകട്ടെ  “ എന്നെ കൊന്നാലും ഞാൻ വരൂല്ലാ”   എന്നമട്ടിൽ പിന്നോട്ടാഞ്ഞു നിന്നലറിക്കരയുന്നുണ്ട്.  പൊടുന്നനെ  എങ്ങനെയോ മകന്റെ കരച്ചിൽ നിന്നു. ആ നിമിഷംതന്നെ തള്ള,  “ യ്യോ!” എന്നലറിക്കരഞ്ഞുകൊണ്ട്  തടിച്ച കൈ കുടഞ്ഞെടുത്ത് പരിശോധിച്ചു.  സൽപുത്രന്റെ വായിലെ പല്ലുകളത്രയും കൃത്യമായി തന്റെ കൈപ്പത്തിയിൽ എണ്ണിയ ആ മാതാവ് തിരിഞ്ഞു നോക്കുമ്പോൾ  കയ്യിൽ  കടിച്ചുകുടഞ്ഞ്  പിടിവിടുവിച്ച ചെറുക്കൻ  സ്കൂളിനു മുന്നിലെ കയ്യാലയും ചാടിക്കടന്ന് നിമിഷനേരത്തിൽ രാജ്യം വിട്ടു..!
“ഷാജീ, ഷാജീ... “   എന്ന്  നീട്ടിവിളിച്ചുകൊണ്ട്   അമ്മ,  ആ രാജ്യത്തുനിന്ന് മകൻ പോയ രാജ്യത്തേയ്ക്കു  വച്ചു പിടിച്ചു.
ഇപ്പോഴാണ് ഞാനൊക്കെ എത്ര ഡീസെന്റാണെന്ന് എന്റെ അമ്മയ്ക്കു ബോധ്യമായതെന്നു തോന്നുന്നു. അതുകൊണ്ടാവണം  വാൽസല്യത്തോടെ എന്റെ മുടിയിഴകളിലൂടെ  ഏറെനേരം വിരലോടിച്ചത്. അതുമൂലം കയ്യിൽ പറ്റിയ പത്തിരുപത്തഞ്ചു മില്ലി വെളിച്ചണ്ണ  വളരെ  കഷ്ടപ്പെട്ടാണ് അമ്മ സ്വന്തം തലയിലേയ്ക്ക് തേച്ചു പിടിപ്പിച്ചത്.   അങ്ങനെ വേണം,    അമ്മമാരായാലും, തല മറന്ന് എണ്ണ തേയ്ക്കരുത്..!
                                                        “ കുഞ്ഞുങ്ങളേ, മക്കളേ..”  എന്നൊക്കെ സംബോധിച്ചുകൊണ്ട് പ്രധാന ഗുരുവരൻ  ശ്രീമാൻ  നാരായണന്‍നമ്പൂരി സാർ എന്തൊക്കെയോ ഉറക്കെ പറയുന്നുണ്ടായിരുന്നു. എന്തൊക്കെ പാടിയിട്ടും പറഞ്ഞിട്ടും കുഞ്ഞുങ്ങളും മക്കളും,  “ കമാ”   എന്നൊരക്ഷരം ഉരിയാടിയില്ല , തള്ളമാരാകട്ടെ ആട്ടാൻ മെനക്കെട്ടുമില്ല. അൽപ്പ സമയത്തിനുള്ളിൽ എല്ലാവരും ക്ലാസിലേക്കുകയറാൻ ഉത്തരവുവന്നു. അമ്മ  കൈപിടിച്ചുകൊണ്ടുവന്ന് മുൻബഞ്ചിലിരുത്തി. പിന്നെ ചെവിയിൽ പറഞ്ഞു.
“ അമ്മ  ദാ,  വെളിയിൽ നിൽക്കാം, പള്ളിക്കൂടം വിടുമ്പം അങ്ങോട്ടു വന്നാൽ മതീ ട്ടോ..”
ഒട്ടും വൈകിയില്ല. പിടിച്ചുനിർത്തിയിരുന്ന കരച്ചിൽ പതിയെ തുറന്നു വിട്ടു. വിടുവിക്കാൻ ശ്രമിച്ചെങ്കിലും  അമ്മയുടെ കൈയ്യിൽ ഞാൻ മുറുകെപ്പിടിച്ചു. അമ്മയ്ക്കും മകനും ഒരുമിച്ച് ഒരുബഞ്ചിലിരുന്നു വിദ്യാഭ്യാസം ചെയ്യാൻ ആ സ്കൂളിൽ സൗകര്യമില്ലാതിരുന്നതിനാൽ, ഒരുവിധം  എന്റെ പിടിവിടുവിച്ച് അമ്മ വാതിൽക്കൽ എത്തി തിരിഞ്ഞുനിന്നു.     
“  കരയണ്ട…. ഞാനിവിടെ നിന്നോളാം ”     എന്ന ആംഗ്യം,  സിമ്പിളായി എനിക്ക് വായുമാർഗ്ഗം  മെസ്സേജു ചെയ്തു.  മറ്റു വഴികളില്ലാത്തതിനാൽ  ആ ആശയം പാതി മനസ്സോടെ  ഞാൻ അംഗീകരിച്ചു. അത്യാവശ്യം തടിയും തന്റേടവും പരന്ന മുഖവും പാതി നരയുമുള്ള രാഘവൻ പിള്ളസാർ രംഗപ്രവേശം ചെയ്യുന്നു. എല്ലാവരും എഴുന്നേറ്റുനിന്ന്    “നമസ്തേ..!” എന്ന് വന്ദനം നടത്തി.   
“ ഞാനിതൊക്കെ എത്ര കേട്ടേക്കണൂ..” എന്ന ഭാവം ഗുരുമുഖത്ത്.ഗുരുവന്ദനം കഴിഞ്ഞ ക്ഷീണത്തിൽ ഞാൻ  തിരിഞ്ഞ് അമ്മയെനോക്കി. അമ്മ ഇപ്പോൾ ക്ലാസ്സിനു വെളിയിലാണ്.  അവിടെ മറ്റൊരു അമ്മച്ചിയും ഒരു അമ്മച്ചനും  കൂടി  അവരുടെ മക്കളുടെ ലീലാ വിലാസങ്ങൾ പരസ്പരം ഷെയർചെയ്തു കളിക്കുന്നു. രാഘവൻ പിള്ളസാർ ഓരോരുത്തരുടേയും അടുത്തെത്തി പേരു ചോദിച്ചു. ചിലമിടുക്കന്മാർ അമ്മയും അപ്പയും പറഞ്ഞുകൊടുത്ത പ്രകാരം തന്റെ പേർ മാക്സിമം ഫ്രീക്വൻസിയിൽ  പ്രക്ഷേപണം ചെയ്തു. ചിലരാകട്ടെ “എനിക്കു പേരേയില്ല”  എന്നമട്ടിൽ മൗനം പാലിച്ചു. പുലിമുഖത്തെ സാനീഷും, കിഴക്കേതിലെ സാബുവും കഴിഞ്ഞ് എന്റെ ഊഴമാണ്,  എന്റെ പേരുപ്രകാശനം ചെയ്യുന്നതിനുമുൻപ് അമ്മയെ ഒരുനോക്കു കണ്ടേക്കാം എന്നുകരുതി തിരിഞ്ഞു  നോക്കി. അമ്മ നിന്നയിടം ശൂന്യമായിരുന്നു!. വാതിലിനപ്പുറത്തെ ജനൽ വഴി തുടരന്വേഷണം നടത്തിനോക്കി. ചെറിയ ആശ്വാസത്തിനു വക നൽകി  ഒരാളനക്കം കണ്ടു. അമ്മയവിടെത്തന്നെയുണ്ട്.എങ്കിലും ഒരു സംശയം, അത് അമ്മതന്നെയാണോ? ഒന്നുകൂടി ആഞ്ഞു നോക്കി.   
ഒന്നോ രണ്ടോ തവണയെങ്കിലും  പേരുചോദിച്ചിട്ടും എന്റെ മറുപടികിട്ടാഞ്ഞ്  ഗുരുനാഥൻ ചുമലിൽ  പിടിച്ചുലച്ചുകൊണ്ട് വീണ്ടും ചോദിച്ചു.
“ നെന്റെ പേരെന്താഡാ..?”
ഇത്തവണയെങ്കിലും പേരുകേൾക്കാമെന്നാശ്വസിച്ച രാഘവൻപിള്ളസാറിന്റെ പ്രതീക്ഷകെടുത്തിക്കൊണ്ട് എന്റെ മറുചോദ്യം.
“ ന്റെ അമ്മയെന്ത്യേ..?”
പാവം ഗുരുനാഥൻ!.  അദ്ദേഹം തന്റെ പഴയ ഗുരുക്കന്മാരെ മനസ്സിൽ ധ്യാനിച്ച് കൂടുതൽ  ആത്മസംയമനം  പാലിച്ചുകൊണ്ട്  അരുമ ശിഷ്യന്റെ ചോദ്യത്തിനു മറുപടി തന്നു.
“ അമ്മ അവ്ടെയൊണ്ട്രാ..”
“ എവ്ടെ?”
“ദാണ്ടെ, ആ മാവിന്റെ ചോട്ടില്.!”
പള്ളിക്കൂടത്തിനും നാട്ടുകാർക്കും  പൊതുമുതലായി തെക്കേമുറ്റത്തു പടർന്നു പന്തലിച്ചുനിൽക്കുന്ന വലിയ നാട്ടുമാവു ചൂണ്ടിക്കൊണ്ട് സാറു മറുപടിതന്നപ്പോൾ എനിക്കൽപ്പം ആശ്വാസം തോന്നി. എങ്കിലും അതത്ര തൃപ്തികരമായിരുന്നില്ല.  അമ്മ അവിടെത്തന്നെയുള്ള നിലയ്ക്ക് എന്തുകൊണ്ട് അവിടംവരെ പോയി ഒന്നു കണ്ടുകൂടാ..?  വൈകിയില്ല സ്ലേറ്റും പെൻസിലും ബഞ്ചിൽ വച്ച്  ഒറ്റ ഓട്ടം!
“ ഡാ..!”   
ശിഷ്യനാണെങ്കിലും പേരറിയാത്ത  ഈ നൊമ്പരത്തെ. “ഡാ”  എന്നല്ലാതെ എന്താണ് അദ്ദേഹമപ്പോൾ സംബോധന ചെയ്യുക..!
രണ്ടാമത്തെ “ ഡാ...” യ്ക്കു  സാർ വായതുറക്കുമ്പോഴേയ്ക്കും  നാട്ടുമാവിനു  നാലു വട്ടംചുറ്റിവന്ന ഞാൻ,   അവിടെത്തന്നെ നിന്നു ചിണുങ്ങാൻ തുടങ്ങി.
വലതു കൈപ്പത്തിയുടെ  പിൻഭാഗം കണ്ണിൽചേർത്തു തിരുമ്മുന്നതു കണ്ടാൽ എന്തോ അകത്തേയ്ക്കു തിരുകിക്കയറ്റുകയാണന്നേ  ആർക്കും തോന്നൂ. കരച്ചിൽ സ്റ്റാർട്ടായിക്കഴിഞ്ഞു. ഒന്ന്... രണ്ട്…..മൂന്നു ഗിയറും ഇട്ട് നാലാമതിലേയ്ക്കു കടക്കുമ്പോഴേയ്ക്കും. പേരുചോദ്യമുപേക്ഷിച്ച്  സാർ എന്റെ അരുകിലെത്തി.
“ എന്തിനാഡാ കരേണേ...?”
“...അമ്മ..,  ക്ക്..അമ്മേക്കാണണം..”!
“ പണി പാളി…” എന്ന്  ഗുരു ചുറ്റും നോക്കി.
ഞാൻ നാലാമത്തെ ഗിയറിടുമ്പോൾ  എനിക്കു കോറസ്സുപാടിക്കൊണ്ട്  രണ്ടു പേർകൂടി ക്ലാസ്സിൽനിന്നിറങ്ങിവന്നു. അതിൽ  ഒരുത്തന് അച്ഛനെക്കാണണം, മറ്റൊരുത്തി ഒരു ഡിമാന്റും ഇല്ലാതെ  വെറുതേ ഞങ്ങൾക്കൊരു സപ്പോർട്ടിന്..!
രാഘവൻപിള്ള  സാർ എന്തോ പിറുപിറുത്തു.
“ കാവിലമ്മേ കാത്തുകൊള്ളണേ..!”    എന്നാകാനേ വഴിയുള്ളു.
ഒരു നിമിഷം കോറസ്സ് കേട്ട ഭാഗത്തേയ്ക്ക് സാർ തിരിയുമ്പോൾ, എന്നെ ഈ വൈതരണിയിൽ ഉപേക്ഷിച്ചുപോയ മാതാവിനോട് അടക്കാനാകാത്ത ദേഷ്യവും സങ്കടവും മൂത്ത്  കാലുയർത്തി നിലത്ത് ആഞ്ഞു ചവുട്ടി പ്രതിഷേധിച്ചു. പിന്നെ  ഫുൾ ആക്സിലേറ്ററിൽ  സൗണ്ട് സെറ്റ്ചെയ്ത്. ക്ലച്ചിൽനിന്നു  പെട്ടന്ന് കാലെടുത്തു..! വണ്ടി പള്ളിക്കൂടപ്പടിവാതിൽ ലക്ഷ്യമാക്കി ” ശ്ശർർ……” എന്നു പാഞ്ഞു.   ഫുൾ വോളിയത്തിൽ കേട്ടുകൊണ്ടിരുന്ന എന്റെ കുയിൽനാദം പെട്ടന്ന് അകന്നു പോയതറിഞ്ഞു തിരിഞ്ഞുനോക്കിയ സാർ കാണുന്നത് ഞാൻ ബൗണ്ട്രികടന്ന്  മാതൃരാജ്യത്തേയ്ക്ക് ഓടുന്നതാണ്..!
“ ഡാ…!”
എന്ന് വീണ്ടും വിളിച്ച് പുറകേ ഓടാനൊന്നും അദ്ദേഹം മെനക്കെട്ടില്ല, കാരണം മറ്റൊരു “ ഡാ” യും,  “ഡീ” യും അവിടെ എന്തിനും തയ്യാറായി  ഊഴം കാത്ത് നിൽപ്പുണ്ടായിരുന്നു.
റോഡിനരുകിലുള്ള മൺതിട്ടയിലൂടെ അതിവേഗമോടി അമ്പലപ്പറമ്പിന്റെ പിൻഭാഗത്തെ  പാതാളമുക്കിലെത്തി നിന്നു. സൗണ്ട് സിസ്റ്റം കംപ്ലീറ്റ് ഓഫ്ചെയ്തു.  ഇനി അമ്പലപ്പറമ്പും കഴിഞ്ഞ് മുന്നോട്ടുപോയി ഇടത്തോട്ടുതിരിഞ്ഞ് അഞ്ചാറു വീട് പിന്നിട്ടാൽ തറവാട്ടിലെത്താം. എന്തായാലും അമ്മ അങ്ങോട്ടു തന്നെയാണു പോയിട്ടുണ്ടാകുക. ഇവിടെ നിന്ന് പടിഞ്ഞാറേയ്ക്കു നീളുന്ന നടപ്പാതയിലൂടെ പോയാൽ മൂന്നുനാലു പുരയിടം ക്രോസ്സുചെയ്തും ലക്ഷ്യത്തിലെത്താം. ഇതുതന്നെ എളുപ്പവഴി.
രണ്ടാം ഘട്ടം ഓട്ടമാരംഭിച്ചു.
                                                         അടുത്ത റബ്ബർത്തോട്ടത്തിലൂടെ  ഭാഗീകമായി നീളുന്ന നടച്ചാലിൽക്കൂടി  പാടത്തുമൂഴിലെ തറവാട്ടുവക തോട്ടവും പിന്നിട്ട് ഇടുങ്ങിയ വഴിയിലൂടെ വണ്ടി അതിവേഗം പാഞ്ഞു. അച്ഛന്‍പെങ്ങളുടെ കൂടെ ആടിനു തീറ്റിവെട്ടാനും, മേയ്ക്കാനുമൊക്കെ ഈവഴി മുൻപും വന്നിട്ടുള്ളതുകൊണ്ട് റൂട്ട് ക്ലിയറാണ്. കിഴക്കേവീട്ടിൽ കുട്ടപ്പനവർകളുടെ തെക്കേ അതിർത്തിയിൽ നിന്ന ഇല്ലിപ്പടർപ്പിന്റെ ഞാന്നുകിടന്ന കമ്പിൽനിന്നും,   ഇടവഴിക്കിപ്പുറത്തെ പുല്ലാനിപ്പടർപ്പിലേയ്ക്ക് വലിച്ചുകെട്ടി വലനെയ്ത് ഇരയെകാത്തിരുന്ന കറുപ്പിൽ മഞ്ഞയുള്ള  വമ്പൻ ചിലന്തിയൊരുവൻ,   തന്റെ നെറ്റ് വർക്കിന്റെ അതിവിശാലതയിൽ  അൽപ്പമൊന്നഹങ്കരിച്ചിരിക്കുമ്പോൾ, തോട്ടത്തിലെ ഇടവഴിയിൽനിന്നും വെളി യിലേയ്ക്കിറങ്ങിയ  എന്റെകുരുട്ടു ബോഡിയിൽ ഉടക്കി തന്റെ പ്രയത്നമത്രയും പാഴായിപ്പോകുന്നത്  നിസ്സഹായനായി നോക്കിനിന്നു..!
വലയില്‍ പെട്ടതോടെ എന്റെ വണ്ടിയുടെ എഞ്ചിൻവരെ ഓഫായി..! നിലയില്ലാക്കയത്തിലെന്നപോലെ   നാലു പാടും കൈവീശി ചിലന്തിവല നിഷ്ക്കരുണം  തൂത്തെറിഞ്ഞ്  ഞാൻ അടുത്ത  പുരയിടത്തിൽ കയറി  പ്രയാണം തുടർന്നു. താഴത്തെവീട്ടിൽ കൊച്ചുകുഞ്ഞിന്റെ വീടിനു പിന്നിലെ കയ്യാലപ്പുറത്തുനിന്നും ചെറിയൊരുചാട്ടമായിരുന്നെങ്കിലും  സമയദോഷം കൊണ്ടായിരിക്കും ചെന്നുവീണത്  ചേർത്തു കൂട്ടിയ ചാണകക്കൂനയിൽ!  ശബ്ദം കേട്ട് അടുത്തു നിന്നിരുന്ന പൈക്കിടാവ്    “അമ്മേ…!”        എന്ന് അലറിവിളിച്ചു.
അത് കേട്ട് അടുത്തെവിടെയോ കെട്ടിയിട്ടിരുന്ന അതിന്റെ തള്ളപ്പശു,
“ വാട്ട് ഹാപ്പൻഡ് മോളേ…”  എന്ന് ആധി പൂണ്ടു!
“ ഞാൻ വീണതിന് ഇവരെന്തിനാ ബഹളം വയ്ക്കുന്നെ”    എന്ന്  ആകുംവിധം എനിക്കും  ആധിയുണ്ടായെങ്കിലും, അധികം പൂണ്ടു സമയം കളയാതെ  അവിടെനിന്നും വേഗം എണീറ്റു.     കാലുമുതൽ ചന്തിവരെ  നല്ല ഒന്നാന്തരം പച്ചച്ചാണകം പൊതിഞ്ഞിരിക്കുന്നു. നാറിയിട്ടു വയ്യ. ചുറ്റും നോക്കി. അഴയിൽ ഉണങ്ങാൻ ഇട്ടിരുന്ന ഏതാനും തുണികൾ കൂട്ടിവാരി ഒന്നു തുടച്ചു. വലിയ കുഴപ്പമില്ല. മറ്റൊരു തുണിയെടുത്ത് ടച്ചപ്പ് ചെയ്തുകൊണ്ട്  വേഗം സ്ഥലം വിട്ടു..!
                                                                              പുത്രനെ ഗുരുസന്നിധിയിൽ  സമർപ്പിച്ച് അതി വിദഗ്ധമായി  ഗുരുകുലം വിട്ട കഥ,  തറവാടിന്റെ അടുക്കളപ്പുറത്തുനിന്ന  അച്ചമ്മയോടു വിസ്തരിച്ചു വിവരിക്കുന്ന എന്റെ  പ്രിയ മാതാവിന്റെ മുന്നിലേയ്ക്ക്,   ഒരു ചാണകവണ്ടി പാഞ്ഞുവന്ന് സഡൻ ബ്രേക്കിട്ടു.
“ അമ്മയെന്തിനാ  യെന്നെയിട്ടേച്ചു പോന്നത്..?”
അച്ചമ്മയോട് എന്തോ പറയാൻ തുറന്ന വായ്,  അപ്പടിതുറന്നു വച്ച് , അമ്മ മൂന്നാലു നിമിഷം  എന്നെനോക്കി അങ്ങനെ സ്തബ്ധയായി നിന്നു.
“ നീ...നീയെങ്ങനെയാടാ ഇവിടെയെത്ത്യെ..?”
അമ്മയുടെ ചോദ്യം മുഴുമിക്കും മുൻപ് എന്റെ മറുചോദ്യം.
“ യെന്നെയെന്തിനാ ഇട്ടേച്ചു പോന്നെ..?”
“ അത്...അത് ഞാനിത്തിരി വെള്ളം കുടിക്കാൻ വന്നതല്ലെ..
 ..അതിനു നീയെന്തിനാ സ്കൂളീന്നു പോന്നത്..?”  
“ യെനിക്കും വേണം വെള്ളം, പയങ്കര ദാകം..!”
ഒന്നും പറയാനില്ല.
അമ്മ വെള്ളത്തിനു പകരം ഒരുവിധം ഉമിനീരിറക്കിആശ്വസിച്ചു.
“ നീയെവ്ട്യെയാ വീണത്..?”
“ താഴ്ത്തവീട്ടിലെ ചാണാക്കുഴിയില്..!”
“വല്ലതും പറ്റിയോ..?”
“ഉം..ദാണ്ടെ, ചാണാം പറ്റി..!”
“ ന്റെ ഒടേതമ്പുരാനേ..ഇവ്നേക്കൊണ്ടു തോറ്റല്ലോ!”  എന്ന് അമ്മ തലയിൽ കൈവച്ചു.
‘ഉം….ഇവന്റെ കാര്യത്തിൽ വലിയ പ്രതീക്ഷയൊന്നും വേണ്ട’
എന്ന് അച്ചമ്മ, അമ്മയെനോക്കി നെടുവീർപ്പിട്ടു.
പിന്നെ പാത്രത്തിൽ വാരിവച്ചിരുന്ന  അടുപ്പിലെ ചാരം എടുത്ത് തൊടിയിലെ വാഴച്ചോട്ടിലിട്ടശേഷം  തെക്കേചായ്പ്പിൽ തൂക്കിയിട്ട പാത്രത്തിൽനിന്ന് ഉമിക്കരിയെടുത്ത്  ചൂണ്ടുവിരൽകൊണ്ട് സ്വന്തം പല്ലിൽ  കുത്തിവരയ്ക്കാനാരംഭിച്ചു.
“ അച്ചുവമ്മേ..!”
ഒരശരീരികേട്ട്  അമ്മയും, ദൂരെനിന്ന അച്ചമ്മയും ഒരുപോലെ തിരിഞ്ഞുനോക്കി.
ചാണകക്കുഴിയുടെ ഉടമ കൊച്ചുകുഞ്ഞിന്റെ  പൊണ്ടാട്ടി  രാധപ്പെണ്ണ് തെക്കേപ്പുറത്തെ മാഞ്ചോട്ടിൽ നിന്ന് അച്ചമ്മയെയാണു വിളിച്ചത്.
“ യെന്താ രാതേ..?”
“ആ കൊച്ചിനോട് അതിങ്ങോട്ട് തരാൻ പറയോ..?”
“ യെന്നതാ..?”
“ ഞാം കുളീം കഴിഞ്ഞു വന്നപ്പം കാണാനില്ല, നോക്കീപ്പം  ഇവ്ടത്തെ കുഞ്ഞ് എടുത്തോണ്ട് ഓടുന്ന കണ്ട്..”
ഇപ്പോഴാണ് എന്റെ കയ്യിൽ ചാണകം പുരണ്ട് നിറം മാറിയ ഒരു തുണിക്കഷണം ഞാൻ തന്നെ ശ്രദ്ധിക്കുന്നത്.
“ അയ്യേ ..ഇതെ വിടുന്നാഡാ…”   അമ്മയുടെ ആക്രോശം.
“ അത്..ഞാൻ.. ചാണം പറ്റീപ്പം…”
“കൊണ്ടേ കൊഡ്രാ വേഗം..”
നെഞ്ചിൽ കൈപിണച്ചുവച്ച് മാഞ്ചോട്ടിൽ നിന്നു കെഞ്ചുന്ന രാധയുടെ മുന്നിലേയ്ക്ക്  മങ്ങിയ നീലനിറമുള്ള ആ തുണിക്കഷണം ഞാനെറിഞ്ഞുകൊടുത്തു.
ആർത്തിയോടെ അതെടുത്ത് എന്തോ പിറുപിറുത്തുകൊണ്ട് രാധ അതിവേഗം  തന്റെ ഗോകുലത്തിലേയ്ക്കു പോയി.
വടിയെടുത്തടിക്കുന്നതിനു പകരം,  വെള്ളം കോരി എന്റെമേലൊഴിച്ചുക്കൊണ്ട് അമ്മ കുറെ ശകാരിച്ചു. സ്കൂളിൽനിന്ന് ഓടിപ്പോന്നതിന്, അൽപ്പ സമയമെങ്കിലും അമ്മയെപിരിഞ്ഞിരിക്കാൻ കൂട്ടാക്കാത്തതിന്, കാടും മലയും വകവയ്ക്കാതെ ഇടവഴിതാണ്ടി ചാണകക്കുഴിയിൽ കൂപ്പുകുത്തിയതിന്…
                            ഇത്രയുമൊക്കെയായപ്പോഴേയ്ക്കും എന്റെ ദേഷ്യവും സങ്കടവുമൊക്കെ ഒട്ടൊന്നൊതുങ്ങി.  എന്റെ പുതിയതീരുമാനം ഞാൻ തന്നെ അനൗൺസു ചെയ്തു.
“ നാളെ ഞാൻ പള്ളിക്കൂടത്തിൽ പൊയ്ക്കോളാട്ടോ....!”
“അപ്പോ അമ്മ വരണ്ടേ..?”
“ഉം, കൊണ്ടാക്കീട്ടു തിര്യെ പ്പോന്നോ..!”
തൊടിയിൽ നിന്ന അച്ചമ്മ  അതു കേട്ട് അടുത്തെത്തി.
“ വേണ്ടടീ  പെണ്ണേ നീ  വൈകിട്ടുവരെ അവിടെ നിന്നോ..”
“ അതൊന്നും വേണ്ടമ്മേ, അവൻ മിടുക്കൻ കുട്ട്യല്ലേ..?”
“ ങാ.. മിടുക്കൻ കുട്ടി  ഇന്ന്  താഴ്ത്തേതിലെ  രാതേടെ കെട്ടു ബോഡിയാ കൊണ്ടുവന്നെ
അറിയാല്ലോ,  നാളെ ചെലപ്പം കൊച്ചൂഞ്ഞിന്റെ…”   
മുഴുവൻ പറയാതെ അച്ചമ്മ നിർത്തി. പിന്നെ ഉമിക്കരിതേച്ച പല്ലുകാട്ടി കുലുങ്ങിക്കുലുങ്ങിച്ചിരിച്ചു.
അച്ചമ്മയുടെ ചിരി അമ്മയിലേയ്ക്കും പടർന്നുകയറി.
സംഗതിയെന്തെന്ന് കൃത്യമായി മനസ്സിലാകാഞ്ഞിട്ടുകൂടി എനിക്കു  ശരിക്കും നാണംവന്നു.
ശ്ശേ.. ഈ അച്ചമ്മേടെ കാര്യം.!
ജാള്യത മറയ്ക്കാൻ ഞാൻ അമ്മയുടെ മടിയിലേയ്ക്കു മുഖം പൂഴ്ത്തി നില്‍ക്കുമ്പോള്‍, ആദ്യദിവസത്തെ അഭ്യാസം കഴിഞ്ഞ് സ്കൂളിൽ കൂട്ട മണിമുഴങ്ങുന്നത് കേള്‍ക്കാമായിരുന്നു.!
                                                          

                                                                                                                                                                            *

45 അഭിപ്രായങ്ങൾ:

  1. ഈ ജന്മം ഇങ്ങനെ പോട്ടെ, സത്യായിട്ടും അടുത്ത ജന്മം ഞാന്‍ ഡീസെന്റാവും..!

    മറുപടിഇല്ലാതാക്കൂ
  2. എവടെ ??!! ഇനി എന്ന് നന്നാവാൻ ??
    രാവിലെ ഒരു നല്ല ചിരി സമ്മാനിച്ചു.
    കുറെക്കാലം ആയല്ലോ..
    ഓർമ്മകൾ ഒക്കെ പൊടി തട്ടി ഇങ്ങോട്ട്‌
    പോരട്ടെ ഇനിയും.

    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  3. വരയും ഉണ്ടോ പ്രഭന്??
    നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ


  4. മാഞ്ചുവട്ടിൽ നില്ക്കുന്ന അച്ഛനും അമ്മയും , മിക്കവാറും എല്ലാ സാറന്മാരും എടുത്തു വീശുന്ന നമ്പര് ആണ് ! പക്ഷെ ചിലപ്പോള പണി പാലും ഇതുപോലെ എന്നെ ഉള്ളു !

    ഇടവേളയ്ക്കു ശേഷമുള്ള വരവ് കലക്കി !
    വീണ്ടും കാണാം ..

    എല്ലാ ആശംസകളും


    മറുപടിഇല്ലാതാക്കൂ
  5. ഇപ്പോഴാണ് ഞാനൊക്കെ എത്ര ഡീസെന്റാണെന്ന് എനിക്ക് ബോധ്യമായത് ...

    വരയും കൊളളാം

    കാണാം മാഷെ..

    മറുപടിഇല്ലാതാക്കൂ
  6. ആദ്യത്തെ കമന്റ് കാണാതായി,, ,, നല്ല അനുഭവം,, ഇതുപോലെ ഇനിയും എഴുതിയാൽ ബൂലോകം വീണ്ടും വളർന്ന് വികസിക്കും,, ഒന്നാം ക്ലാസ്സ് അനുഭവം എനിക്കും ഉണ്ട്,, സമ്യമുള്ളപ്പോൾ വായിക്കാം,, http://mini-minilokam.blogspot.in/2010/09/blog-post.html

    മറുപടിഇല്ലാതാക്കൂ
  7. @@

    ഇങ്ങു പോരട്ടെ പ്രഭോ. കണ്ടില്ലേ നമ്മുടെ പഴയകാല പ്രതാപചന്ദ്രന്‍മാരൊക്കെ ബ്ലോഗ്‌ വായിക്കാന്‍ ഓടിവന്നത്.! ഇതാണ് എഴുത്ത്. ഒരു 'നൂറ്റാണ്ടിനു' ശേഷം ബ്ലോഗിലേക്ക് തിരിച്ചുവന്ന മേജര്‍ക്ക് യുദ്ധത്തില്‍ കാലൊടിഞ്ഞ ഒരു പാവം കണ്ണൂര്‍ക്കാരന്‍ പട്ടാളക്കാരന്റെ സല്യൂട്ട്!

    ***






    മറുപടിഇല്ലാതാക്കൂ
  8. ഒന്നാം പാഠം ഒന്നാം നമ്പർ.. ഞാനൊക്കെ എത്ര നല്ലവനായിരുന്നു !!

    മറുപടിഇല്ലാതാക്കൂ
  9. അന്നൊക്കെ നമ്മളെത്ര ഡീസന്റായിരുന്നു....
    ചെറിയൊരു ഇടവേളക്കുശേഷം വീണ്ടും പുലരിയിൽ തെളിഞ്ഞ സൂര്യോദയം

    മറുപടിഇല്ലാതാക്കൂ
  10. അന്നത്തെ ആ സ്കൂള്‍ പ്രവേശനവും മറ്റും ഒരു അനുഭവം തന്നെയായിരുന്നു. ഇന്ന് അടവെച്ചു വിരിയിച്ച ബ്രോയിലര്‍ കോഴിക്കുഞ്ഞുങ്ങളെ ഫാമിലാക്കാന്‍ കൊണ്ടുപോകുന്നത് പോലെയാണ്. നന്നായി.

    മറുപടിഇല്ലാതാക്കൂ
  11. കാലം മാറുമ്പോള്‍ എല്ലാം ഇങ്ങനെ മാറിമറഞ്ഞുകൊണ്ടിരിക്കും. എന്നാലും ഓര്‍ക്കുമ്പോള്‍ ആ പഴയത് തന്നെ പഴയ നമുക്ക് സുഖം ല്ലേ.
    ഇടവേള ഉണ്ടായെങ്കിലും രസികത്തം നഷ്ടപ്പെട്ടിട്ടില്ല.

    മറുപടിഇല്ലാതാക്കൂ
  12. Good one!!!
    Sorry for English... Mobayilil Malayalam emmini paniyaayathukonda

    മറുപടിഇല്ലാതാക്കൂ
  13. Enthu parayana prabhettaaaa njan vayichu ..njangal chirichu ...kathirikkunnu aduthathinayi

    മറുപടിഇല്ലാതാക്കൂ
  14. ചിരിച്ച് ചിരിച്ച് ചിരിച്ച്.................

    മറുപടിഇല്ലാതാക്കൂ
  15. ശരിക്ക് ചിരിച്ചു.
    .ചുമ്മാതല്ല ഇങ്ങേരിങ്ങനെയായത്. കൊച്ചിലെ തൊട്ട്...

    മറുപടിഇല്ലാതാക്കൂ
  16. ------ അരുകിൽ വന്ന് എന്നെ ഓയിൽ ചേഞ്ചും വാട്ടർസർവ്വീസുംനടത്തി---------
    ഹ ഹ ഹ പഴയ കാലം  അയവിറക്കുന്നതിനൊപ്പം കുറച്ച് ചിരിക്കാനും കൂടി :) 

    മറുപടിഇല്ലാതാക്കൂ
  17. കൊച്ച് കള്ളാ .. ! ഒന്നാം ക്ലാസ്സില്‍ ഇങ്ങനെ അപ്പൊ രണ്ടാം ക്ലാസ്സില്‍ ഇനി എങ്ങനായിരുന്നിരിക്കും ന്റെ ദൈവേ :)
    വര കൊള്ളാം ട്ടാ ..

    മറുപടിഇല്ലാതാക്കൂ
  18. കഥാകാരനും, കലാകാരനും ഒരേ വ്യക്തിയിൽ സമന്വയിക്കുമ്പോൾ സദ്ഭാവനകൾ ചിറകു വിടർത്തും . അതിവിടെ സംഭവിച്ചിരിക്കുന്നു . വരയും , വരികളും വളരെ നന്നായി .ഭാവുകങ്ങൾ

    മറുപടിഇല്ലാതാക്കൂ
  19. ഹഹഹ. കൊള്ളാം അനുഭവം. നന്നായിട്ട് എഴുതിയിട്ടുണ്ട്.
    എന്റേയും ആദ്യ സ്കൂൾ അനുഭവം ഏകദേശം ഇതുപൊലൊക്കെത്തന്നെയായിരുന്നു.എന്നെ സ്ക്കൂളിലാക്കി വിജയ ശ്രീ ലാളിതയായ് വീട്ടിലെത്തിയ അമ്മ കണ്ടത് വീട്ടുമുറ്റത്ത് ഒന്നുമറിയാത്തവെനെപ്പോലെ നില്ക്കുന്ന എന്നെയായിരുന്നു.
    (അന്നേ നമ്മള്‌ ഷോർട്ട് കട്ട് വഴികളൊക്കെ കണ്ടുവെച്ചിരു

    മറുപടിഇല്ലാതാക്കൂ
  20. മനസ്സറിഞ്ഞു ചിരിച്ചു :)നല്ല പോസ്റ്റ്‌ .

    മറുപടിഇല്ലാതാക്കൂ
  21. നന്നായിട്ടുണ്ട്... കുട്ടികാലത്തെ ഒരോ പരിപാടികളേ....നന്നായിട്ട് എഴുതിയിട്ടുണ്ട്

    http://lekhaken.blogspot.in/

    മറുപടിഇല്ലാതാക്കൂ
  22. ഒന്നാം പാഠം കലക്കി!!!

    മറുപടിഇല്ലാതാക്കൂ
  23. നല്ല എഴുത്ത് ഇഷ്ടായി..

    മറുപടിഇല്ലാതാക്കൂ
  24. പ്രഭന്‍ എഴുത്ത് തുടങ്ങി. വായനക്കാര്‍ ചിരിയും തുടങ്ങി.
    കുറച്ചു സമയം ശരിക്കും അനുഭവിച്ചു. നര്‍മ്മം കിടു. പുലരി വീണ്ടും ഉണര്‍ന്നു.

    മറുപടിഇല്ലാതാക്കൂ
  25. നന്നായി ആസ്വദിച്ചു... ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  26. ചിരിച്ചൂ.... ചിരിപ്പിക്കാൻ രഭൻ പണ്ടേ മിടുക്കനാ... ഗോകുലം തേടിപ്പോയ രാധ ഇപ്പോൾ ഉണ്ടോ ആവോ... ബ്ലൊഗ് വസന്തം തളിർക്കട്ടെ....പ്രഭൻ ഇനിയും ചിരിച്ചെപ്പ് തുറക്കട്ടെ...ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  27. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  28. ഹോ ചേട്ടന്‍ വലിയ സംഭവം തന്നെയാ കേട്ടോ . ഞാനും കുറെ ചിരിച്ചു . സ്നേഹത്തോടെ പ്രവാഹിനി

    മറുപടിഇല്ലാതാക്കൂ
  29. ഇതാണ് സാഹിത്യം. എന്നെ ഇങ്ങോട്ട് ക്ഷണിച്ചതിനു നന്ദി, പ്രഭൻ കൃഷ്ണൻ! സരസമായ ഈ എഴുത്തിന് അഭിനന്ദനങ്ങൾ! ഇതുപോലെ നല്ല അഞ്ചാറ് പോസ്റ്റ് ചേരുമ്പോൾ അവ പുസ്തകമാക്കിയും മലയാള സാഹിത്യത്തിനു മുതൽക്കൂട്ടാം. എനിക്കിഷ്ടമായി; ഒരുപാട്!

    മറുപടിഇല്ലാതാക്കൂ
  30. Indeed a good laugh.. thank u prabhan chetta. Sorry for english ttaa, mob aanu :)

    മറുപടിഇല്ലാതാക്കൂ
  31. നല്ല അവതരണം നർമ്മത്തോടെ ഉള്ള ശൈലി രസായിരിക്കുന്നു.
    കുട്ടി ഓർമ്മകൾ എഴുതിയ ഈ എഴുത്തിലും കുട്ടിത്വം ഉണ്ട്
    ഭാവുകങ്ങൾ

    മറുപടിഇല്ലാതാക്കൂ
  32. അവതരണം മനോഹരമായിരിക്കുന്നു. അഭിനന്ദനം

    മറുപടിഇല്ലാതാക്കൂ
  33. ഇഷ്ടപ്പെട്ടു.
    ചിരിക്കാന്‍ വകനല്‍കുന്ന ശൈലിയില്‍ മനോഹരമായി അവതരിപ്പിച്ചു ഒന്നാം പാഠം.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  34. അന്നങ്ങനെ ആയിരുന്നെങ്കില്‍ ഇന്നെങ്ങനെ ആയിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.. ഇനി ഈ ജന്മത്ത് നന്നാവുമെന്ന് പ്രതീക്ഷയില്ല.
    വരയും വരികളും സൂപ്പര്‍ ...ഇടയ്ക്കിടയ്ക്ക് ഇമ്മാതിരി അലമ്പ് (എഴുത്തല്ല) പോരട്ടെ ..
    (മുന്‍പേ വായിച്ചിരുന്നു . കമന്റ് ഇടാന്‍ കഴിഞ്ഞില്ല )

    മറുപടിഇല്ലാതാക്കൂ
  35. രസകരം.വളരെ ചിരിയ്ക്കാനുണ്ടായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  36. എത്രയോ കുട്ടികൾ ഒന്നാം ദിവസം ഇതേപോലെ ആഘോഷിച്ചിരിക്കുന്നു. പക്ഷേ അതിനൊരു പ്രഭൻടച്ചു വന്നപ്പോൾ സംഗതി കലക്കി. ഇനിയും എഴുതൂ.

    മറുപടിഇല്ലാതാക്കൂ
  37. എത്രയോ കുട്ടികൾ ഒന്നാം ദിവസം ഇതേപോലെ ആഘോഷിച്ചിരിക്കുന്നു. പക്ഷേ അതിനൊരു പ്രഭൻടച്ചു വന്നപ്പോൾ സംഗതി കലക്കി. ഇനിയും എഴുതൂ.

    മറുപടിഇല്ലാതാക്കൂ
  38. ഇതു പുറത്തു വന്നപ്പോഴേക്കും ഞാൻ ബ്ലോഗിൽ നിന്നും പിൻവാങ്ങിയിരുന്നോന്നൊരു സംശയം. ഇല്ലെങ്കിൽ ഞാനിത് കാണാതെ പോകില്ലായിരുന്നു.
    2014- നു ശേഷം മഹത്തായ നാലു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു പ്രഭാ... പേനയിലെ മഷി തീർന്നു പോയോ ...?

    മറുപടിഇല്ലാതാക്കൂ
  39. നന്നായിരിക്കുന്നു ...ഇനിയും പ്രതീക്ഷിക്കുന്നു ...

    സമയമുണ്ടെങ്കിൽ എന്റെ ബ്ലോഗ്ഗിലേക്കും സ്വാഗതം

    മറുപടിഇല്ലാതാക്കൂ