വെള്ളിയാഴ്‌ച, ഫെബ്രുവരി 17, 2012

നീലച്ചടയൻ

ലാസ്നേഹികളേ...!
നാടകം ഉടൻ തന്നെ ആരംഭിക്കുകയാണ്..!!”
                                   കാലായിൽ കരുണേട്ടന്റെ  വടക്കേ പുരയിടത്തിന്റെ,കിഴക്കേ അതിർത്തിയിൽ നിൽക്കുന്ന  കായ്ക്കാത്ത വരിക്കപ്ലാവിന്റെ ഏറ്റവും മുകളിലത്തെ കൊമ്പിൽ  കെട്ടിയുറപ്പിച്ച  ഉച്ചഭാഷിണിയിനിന്നു പിടിവിട്ടു വെളിയിൽചാടിയ  ചൂടുള്ള  ഈ വാർത്ത , തൊട്ടു താഴെ ഒഴിഞ്ഞ കപ്പത്തോട്ടം വെട്ടി  നിരപ്പാക്കി കെട്ടിയുയർത്തിയ വേദിയുടെ ചുറ്റുവട്ടത്ത്  അക്ഷമരായി കുത്തിയിരുന്ന കലാസ്നേഹികളുടെ ചെവിയിൽ തൽക്ഷണം എത്തിപ്പെട്ടു..!
                                   അറിയിപ്പ് കേട്ടയുടനേ,സ്റ്റേജിനു തൊട്ടു മുന്നിലിരുന്ന തീരെ ചെറിയ കലാസ്നേഹികളും, അതിനു പിന്നിലിരുന്ന ഒരുമാതിരി മുഴുത്ത സ്നേഹികളും മാത്രമല്ല, കലാസ്നേഹം ഒട്ടുമില്ലാത്തവർ പോലും
പരമ്പരാഗത കലാരൂപമായ  കൂക്കിവിളി  മേള അതി ഗംഭീരമായി ആഘോഷിച്ചു..!
                                     ശ്വാസം പിടിച്ച് അനൗൺസ് ചെയ്തുകൊണ്ടിരുന്ന ‘മൈക്ക് മണിയപ്പൻ’  മൈക്ക് ഓഫ് ചെയ്ത് രണ്ടുകണ്ണും ഇറുക്കിയടച്ച്,കാതിൽ ഇരു ചൂണ്ടുവിരലുകളും തിരുകിക്കയറ്റി,  ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തമെന്നോണം  അൽപ്പനേരം  അങ്ങനെതന്നെ നിന്നു..!!
                                   “ ബാപ്പുജി ആർട്സ്  ആൻഡ്  സ്പോർട്സ്  ക്ലബ്ബ് ” എന്ന മഹാ പ്രസ്ഥാനത്തിന്റെ ഒന്നാം വാർഷിക സമ്മേളനം വൈകിട്ട് ഏഴുമണിയോടെ കഴിഞ്ഞതാണ്. പ്രാസംഗികരെല്ലാം പറഞ്ഞതുപോലെ, കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനകളെ ഒക്കെ
വിളിച്ചുണർത്തി, മൂത്രമൊഴിപ്പിച്ച്, പല്ലുതേപ്പിച്ച്, കുളിപ്പിച്ച്, മിടുക്കന്മാരാക്കി, മാമ്മൂട്ടിക്കുക എന്ന നല്ല ഉദ്ദേശത്തോടെയാണ് ക്ലബ്ബ് ആരംഭിച്ചത്. അതുകൊണ്ടു തന്നെ. വാസനിക്കുന്നവരും അല്ലാത്തവരുമായ പൗരക്കുഞ്ഞുങ്ങളുടെ തകർപ്പൻ പ്രകടനമാണ് കഴിഞ്ഞ ഒന്നൊന്നര മണിക്കൂറായി നടന്നുകൊണ്ടിരുന്നത്. അവസാന ഐറ്റമായ നാടകത്തിനു വേണ്ടിയുള്ള കാത്തിരിപ്പിന്റെ ആരവങ്ങളാണ്  ഇപ്പോൾ നടക്കുന്നത്. അറിയിപ്പിനു ശേഷം മണിയപ്പൻ തന്റെ റെക്കോഡു ശേഖരത്തിൽ നിന്നും പുതിയ ഒരു പാട്ടിന്റെ  ’ പ്ലേറ്റ്’ എടുത്ത് വച്ച് ,നീഡിൽ സെറ്റ് ചെയ്തു. നാലഞ്ചു സെക്കന്റിന്റെ സ്ക്രാച്ച് സൗണ്ടിനുശേഷം പാട്ട് ആരംഭിച്ചു...!
                                        ഏകാംഗ നാടകമെന്നു പറയുമെങ്കിലും,ഇതിൽ അംഗങ്ങൾ നാലോ അഞ്ചോ ഉണ്ട്..! പറ്റൂർമല ഹരിദാസ്, പത്തടി ഗോപി, പുള്ളിരമണൻ, മാമ്പിള്ളിൽ ജോസഫ്,  മുതലായ വമ്പൻ താരനിരയാണുള്ളത്..! സ്റ്റേജിനു പിറകിലെ ‘പച്ചമുറി’ യിൽ ധ്യതിപിടിച്ച്  ചമയം നടക്കുന്നു.
                                       തന്റെ മാറിടം സമ്പുഷ്ട്ടമാക്കാൻ വേണ്ടി സഹനടനായ രമണൻ സംഘടിപ്പിച്ചു കൊടുത്ത ചിരട്ടകളുടെ വലിപ്പം കണ്ട് പെൺ വേഷക്കാരനായ ഹരിദാസൻ അലറിവിളിച്ചു....!!
“എഡാ വ്യത്തികെട്ടവനേ...! എവ്ട്ന്നു കിട്ടീടാ നിനക്കീ ആനച്ചെരട്ട...?”
വ്യത്തി കെട്ടവൻ ഒന്നും മിണ്ടാതെ വായിൽ നോക്കി നിന്നു..!
ഹരിഹരൻ കലിയടങ്ങാതെ ചിരട്ടരണ്ടും എടുത്ത് തന്റെ ശുഷ്ക്കിച്ച മാറിൽ വച്ചു  കണ്ണാടി നോക്കി..!
നോ..മാച്ചിംഗ്..!
                                   രണ്ടു ദിവസങ്ങൾ പിന്നാലെ നടന്ന് കെഞ്ചിപ്പറഞ്ഞിട്ടാണ് തന്റെ എക്സ്പേയറായ ഒരു സ്തനകഞ്ചുകം, ഹരിഹരന്റെ അമ്മ മകന്റെ കലാപ്രകടനത്തിനായി വിട്ടുകൊടുത്തത്...!!
കൂടെ ഒരു താക്കീതും.
“നാടകം കഴീമ്പം ഇത്പോലെ തിരിച്ച് തന്നേക്കണം....!”
മാതാവ് ശ്രദ്ധാപൂർവ്വം കൊടുത്തയച്ച പൊതിയഴിച്ച് ചൂണ്ടിക്കൊണ്ട് ഹരിഹരൻ വീണ്ടും കേണു.
“ഇതിനകത്ത് ഈ ചെരട്ട എങ്ങനെ ഒതുങ്ങാനാ..!!”
നരച്ച മീശ മൂക്കിനു താഴെ ശ്രദ്ധാപൂർവ്വം വച്ചുപിടിപ്പിച്ചുകൊണ്ടിരുന്ന പ്രധാന നടൻ പത്തടി ഗോപി സഹായത്തിനെത്തി..!
“വാടാ നമുക്കു ശരിയാക്കാം..!”
നെഞ്ചിലെ ചിരട്ടക്കുനടുവിൽ ആ ലേഡീസ് ഒൺലി കോസ്റ്റ്യൂം  ഫോക്കസ് ചെയ്ത് പിന്നാമ്പുറത്തെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി ഹരി ഒരു   വിഫലശ്രമം നടത്തി..!
“അവളുടെ രാവുകൾ” സിനിമയുടെ പോസ്റ്ററിൽ സീമച്ചേച്ചി നിൽക്കുമ്പോലെ പുറകിൽ കൈപിടിച്ച് നിന്നതല്ലാതെ  കൂട്ടി മുട്ടിക്കൽ മാത്രം നടന്നില്ല..!!
                                                        സ്റ്റെതസ്കോപ്പ് എന്ന അൽഭുത ഉപകരണം കയ്യിൽക്കിട്ടാൻ ഭാഗ്യമുണ്ടായതോടെ ,അത് ചെവിയിൽ വച്ച് സ്വന്തം ബോഡിയിൽ പ്രൈവറ്റ് പ്രാക്റ്റീസു നടത്തിക്കൊണ്ടിരുന്ന ഡോക്ടർ വേഷക്കാരൻ മാമ്പിള്ളിൽ ജോസഫ് , പരിശോധന നിർത്തി  ഹരിഹരന്റെ ഓപ്പറേഷനിൽ പങ്കു ചേർന്നു..!
സ്റ്റേജിൽ ടാർപ്പോളിൻ വലിച്ചുകെട്ടിയിരുന്ന ഒരിഴ കയർ പൊട്ടിച്ചെടുത്ത് ,എത്താൻ മടിച്ചു നിന്ന ആ രണ്ടു ധ്രുവങ്ങളേയും ചേർത്തു  വലിച്ചു കെട്ടി...!
ഓപ്പറേഷൻ സക്സസ്..!!
ചരിത്രത്തിലാദ്യമായി ഒരു ഡോക്ടർ, ഫീസു വാങ്ങാതെ തിരിച്ചുപോയി..!
                                             മേലേയ്ക്കു പിടിച്ച ശ്വാസം നന്നായൊന്നു താഴേക്കുവിട്ടാൽ, ഒരു ദാക്ഷണ്യവുമില്ലാതെ രണ്ടു മുലകളും,പൊതുജന സമക്ഷം തറയിൽ വീണുരുളുമെന്നറിഞ്ഞിട്ടും, അതിനു മേലേ, ശേഷിച്ച കോസ്റ്റ്യൂമുകളും കൂടി  ഉടനടി ഫിറ്റുചെയ്യാൻ ആ പാവം പുതുമുഖം നിർബന്ധിതനായി..!
                   രക്ഷാധികാരിയായ പുരുഷോത്തമൻ അവർകളുടെ  മുഖ്യ കാർമികത്വത്തിൽ ബ്ലൗസും സാരിയും, അതി സാഹസികമായി ഫിറ്റു ചെയ്തു. കൂട്ടിമുട്ടാൻ കൂട്ടാക്കാത്ത ബ്ലൗസിന്റെ രണ്ടറ്റങ്ങൾ സാരികൊണ്ട് അതി വിദഗ്ദമായി മറച്ചുവച്ചു..! 
വിഗ്ഗു വച്ച് , വള ,മാല,കമ്മൽ തുടങ്ങിയ ആഭരണാദികളുമിട്ട് കണ്ണെഴുതി പൊട്ടും കുത്തിയ ഹരിഹരനിപ്പോൾ  ആലുമ്മൂട്ടിലെ ശാന്തയേക്കാൾ സുന്ദരി..!! 
സുന്ദരിക്കിപ്പോഴും നന്നായി ശ്വാസം വിടാനോ നന്നായി ഡയലോഗ് പറയാനോ കഴിയുന്നില്ല..! മറ്റെല്ലാം ഒത്തിണങ്ങിയെങ്കിലും ചിരട്ടമാത്രം വല്ലാതെ ബുദ്ധിമുട്ടിക്കുന്നു..!
സ്റ്റേജിനു പിന്നിൽ രാഘവൻ മാഷിന്റെ റബ്ബർത്തോട്ടമാണ്. അങ്ങോട്ടിറങ്ങിയാൽ പാകത്തിനുള്ള രണ്ട് ചിരട്ട കിട്ടാൻ ബുദ്ധിമുട്ടുണ്ടാവില്ല . ഹരിഹരൻ പിന്നൊന്നുമാലോചിച്ചില്ല..!

                                                   *     *     *      *

“നീ  ആ  ക്ലാവർ ഇറക്കിയപ്പോഴെ എനിക്കറിയാർന്നു, തുറുപ്പ് ഡൈമനായിരിക്കൂന്ന്...!!”
…........അതല്ലേ ഞാനൊന്നു പിടിച്ചു കളിച്ചത്..!!”
                                     ‘ഗുലാൻ പെരിശ്’ കളിയിൽ അഗ്രഗണ്യനായ നാരാണേട്ടനും,മറ്റു മൂന്നുപേരുമടങ്ങുന്ന ചീട്ടുകളി സംഘം റബ്ബർത്തോട്ടത്തിലെ പഴയ കല്ലുവെട്ടു മടയിൽ മെഴുതിരിയുടെ വെട്ടത്തിൽ അവരുടെ കലാ പ്രകടനം തുടരുകയാണ്. കാഴ്ച്ച്ക്കാരായി മൂന്നു നാലു പേർ വേറെയുമുണ്ട്.
“നാടകം ഇപ്ലെങ്ങും തൊടങ്ങൂല്ലന്നാ തോന്നണേ...!”
അടുത്ത കളിക്കുള്ള ചീട്ടു കുത്തി കളത്തിലിട്ടുകൊണ്ട് പ്ലാമ്മൂട്ടിലെ വാസു പിറു പിറുത്തു.
“നാടകം തൊടങ്യാ ഞാൻ പോകും..എനിക്ക് നാടകം കാണണം..!!”
കൂട്ടത്തിലെ കലാസ്നേഹി നാരാണേട്ടൻ തന്റെ തീരുമാനമറിയിച്ചു.
                                       പയ്യപ്പിള്ളിലെ കേളപ്പന്റെ കടയിൽ നിന്നും അൽപ്പം മുൻപ് കഴിച്ച പട്ടയുടെ പ്രവർത്തനക്ഷമതയിൽ തൃപ്തിവരാ ഞ്ഞ്, ചെല്ലപ്പന്റെ ചില്ലറ വിൽപ്പന ശാലയിൽനിന്നുവാങ്ങിയ നീലച്ചടയൻ കത്തിച്ച് അഞ്ചാറു പുകകൂടി വലിച്ചിരുത്തി നാരായണൻ തന്റെ ആണത്തം ഉറപ്പു വരുത്തി..!
ക്ലവറും,സ്പേഡും,ഡൈമൺസുമെല്ലാം ഒരുപോലെ തോന്നിത്തുടങ്ങിയപ്പോൾ നാരാണേട്ടൻ കളിനിർത്തി എഴുന്നേറ്റു.
                                         കേട്ടുകൊണ്ടിരുന്ന പാട്ട് അവസാനിച്ചിട്ടും നാടകം തുടങ്ങാതിരുന്നതിനാൽ കലാസ്നേഹികൾ വീണ്ടും ഒച്ചവച്ചു. മണിയപ്പൻ വീണ്ടും സ്റ്റേജിലെത്തി. അദ്ദേഹത്തിന് കലയുമായി ബന്ധമൊന്നുമില്ലെങ്കിലും ,കലയുടെ അച്ഛൻ രാഘവൻ മാഷുമായി നല്ലബന്ധമാണ്. മാഷിന്റെവക മൈക്കുസെറ്റിന്റെ മാനേജർ കം ഓപ്പറേറ്ററാണ് മണിയപ്പൻ..!ആ മൈക്ക്സെറ്റാണ് ഇപ്പോൾ ഇവിടെ ശബ്ദവും വെളിച്ചവും  നൽകി നാട്ടാരെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുന്നത്.
                                        അനൗൺസ്മെന്റാണ്  മണിയപ്പന്റെ  വീക്ക്നെസ്സ്..! സ്റ്റേജിനു നടുവിൽ കെട്ടിത്തൂക്കിയ മൈക്കിനു മുന്നിൽ നിന്ന് മണിയപ്പൻ ശ്വാസമെടുത്തു.  തൂങ്ങിയാടുന്ന മൈക്കിന്റെ തലമണ്ടയിൽ വിരൽ വളച്ചുപിടിച്ച്  നാലുതട്ട്..!
“ഹലോ..ഹലോ..ചെക്..ചെക്ക്..!!ഹലോ..”
വീണ്ടും നാലുവട്ടം വിരൽ പ്രയോഗത്തോടെ ,
ചെക്ക് നിർത്തി..!
പിന്നെ തൊണ്ടക്കുഴി മാക്സിമം താഴേക്കു വലിച്ചിരുത്തി, തോളുരണ്ടും മേലേക്കുയർത്തി,തന്റെ തനതു ശൈലിയിൽ  ഡയലോഗ്  തുടങ്ങി..!
“ഖലാസ്നേഹികളേ...!!!”
“നാഠഖം..ഉഠനേ..ആരംഭിക്കുഖയാണ്...!”
“ബാപ്പുജി  ആർട്സ് ക്ലബ്ബ്  അവധരിപ്പിക്കുന്ന ഏറ്റവും പുധിയ നാഠഖം...!”
                              മണിയപ്പൻ  ചീറുകയാണ്..! തൽക്കാലത്തേക്ക് ബഹളത്തിനൊരു ശമനം കിട്ടിയതുകൊണ്ട് കമ്മറ്റിക്കാർ മണിയപ്പനെ പ്രോൽസാഹിപ്പിച്ചു.
പച്ചത്തവളക്ക് തൊണ്ടയടപ്പു വന്നപോലുള്ള ശബ്ദം കേട്ടിട്ടോ എന്തോ  ആളുകൾ പിന്നേയും കൂവിത്തുടങ്ങി..!
                                 നീലച്ചടയന്റെ പിൻബലത്തിൽ കളിക്കളത്തിൽ നിന്നും പറന്നുയർന്ന് സ്റ്റേജിന്റെ പിൻഭാഗം ലക്ഷ്യമാക്കി നടന്ന നാരാണേട്ടൻ ആ കാഴ്ച്ച കണ്ട് സഡൻ ബ്രേക്കിട്ടു..!
സ്ട്രക്ച്ചറിനു ചേരാത്ത മാറിടവും താങ്ങി ഒത്ത പെണ്ണൊരുത്തി തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് തന്റെ  ‘കലാവാസന’യെ പ്രോൽസാഹിപ്പിക്കാൻ തന്നെയാവില്ലേ..!
 ഉറയ്ക്കാത്തകാലിൽ ആടിനിന്നുകൊണ്ട് നാരാണേട്ടൻ ആ കാഴ്ച ആവോളം ഡൗൺലോഡ് ചെയ്തു..!
                                         നാരാണേട്ടന്റെ നോട്ടത്തിൽ പന്തികേടു തോന്നിയെങ്കിലും എട്ടിന്റെ പണിയല്ല, ചുരുങ്ങിയത് ഒരു  പതിനാറിന്റെ  പണിയെങ്കിലും ഇങ്ങേർക്കു കൊടുക്കണമെന്ന്  ഹരിഹരൻ ഒരുവേള മനസ്സിലുറച്ചു..!!
                                   “.....നാഠഖം തുടങ്ങുന്നതിനു മുൻപായി..ഈ സ്റ്റേജിന്റെ പുറത്തുള്ള എല്ലാ വെളിച്ചവും   അണച്ച്.........”
ആ പതിവു പ്രയോഗത്തിനുശേഷം പുറത്ത് ഗ്രൗണ്ടിനു നടുവിൽ ഒരു തൂണിൽ കത്തിനിന്ന നാലു റ്റ്യൂബ് ലൈറ്റുകളും.. മണിയപ്പൻ തന്നെ ഓഫ് ചെയ്തു...!!
അതോടെ സ്റ്റേജിനു മുന്നിലും, പിന്നിലും ഏറക്കുറെ ഇരുട്ടായി..!!
                                       
                                                           *    *    *    *    *

                                      ‘അടുത്ത ബല്ലിനുശേഷം നാടകം ആരംഭിക്കും’ എന്നു  ഒരു ഗമക്ക് മണിയപ്പൻ പറഞ്ഞെങ്കിലും, പത്തു മിനിറ്റിനുള്ളിൽ ബല്ലൊന്നും  അടിക്കാതെതന്നെ നാടകം തുടങ്ങി..!
                                      റബ്ബർ തോട്ടത്തിൽ നിന്നെടുത്തു ഫിറ്റുചെയ്ത ചിരട്ടക്കുള്ളിൽ കുടുങ്ങിയ ഒരു കാക്കയുറുമ്പ് നാടകത്തിലുടനീളം ഹരിഹരനെ ഇക്കിളിയാക്കിയതൊഴിച്ചാൽ, ഒരേനക്കേടും കൂടാതെ  “നാഠഖം” ഗംഭീരമായവസാനിച്ചു...!
                                     പിറ്റേന്നു രാവിലെ പള്ളത്തുമൂഴിൽ ചെല്ലപ്പന്റെ  വീടറ്റാച്ചിഡ്  ചായക്കടയിൽ പത്രം വായിച്ചുകൊണ്ടിരുന്ന പ്ലാമ്മൂട്ടിൽ വാസുവാണ് അത് ആദ്യം കണ്ടത്. കടയുടെ മൂലയിലിരുന്നു പുട്ടടിക്കുന്ന നാരാണേട്ടന്റെ മുൻ നിരയിലെ ഒരു പല്ല് പാതി അടർന്നിരിക്കുന്നു..!
“ഇന്നലെ ആ തോട്ടത്തിലൊന്നു വീണാരുന്നു...!!”
ഫിറ്റായുള്ള വീഴ്ച്ച നാരാണേട്ടനു പുതുതല്ലാത്തതിനാൽ ആ മറുപടി ആർക്കും സംശയത്തിനിട നൽകിയില്ല.
                              സ്റ്റേജും അലങ്കാരങ്ങളും അഴിച്ചടുക്കി ,നാടക സമിതിയും മറ്റംഗങ്ങളും കമ്മറ്റിച്ചിലവിൽ പുട്ടടിക്കാൻ കടയിലെത്തി.
“ നാടകം നല്ലതാർന്നൂട്ടോ പുരുഷാ..!”
ചെല്ലപ്പൻ ചേട്ടൻ തുടക്കമിട്ടു.
“എനിക്കാ പത്തടീലെ കോവീടെ അപിനയാ..ഇഷ്ടായത്..! “- വാസുവിന്റെ കമന്റ്
“ഈ ഹരിയെന്നാ മോശാർന്നോ..?,അവന്റെ വേഷം കണ്ടാ പെണ്ണുങ്ങളു മാറി നിക്കും...!!”
ഹരി ഒന്നു നിവർന്നിരുന്നു. പിന്നെ, മൂലയിലിരുന്നു പുട്ടുമായി മല്ലടിക്കുന്ന നാരാണേട്ടനെ ഒന്നു പാളിനോക്കി..!
അദ്ദേഹം ഇതൊന്നും ശ്രദ്ധിക്കാതെ  പുട്ടിൽ  ചെറുപയർ ചേർത്ത് കുഴച്ചു...!!
“...അവസാനം ആ കെളവൻ ചോര ശർത്തിച്ച് ചത്തപ്പം, ഞങ്ങടെ ദേവകി നെഞ്ചത്തടിച്ചാ കരഞ്ഞത്....!!!”
മുരിങ്ങപ്പറമ്പിൽ കുരികേശു ആദ്യമായി കമന്റിട്ടു.
“നിങ്ങടെ നാടകം കാരണം നാരാണന്റെ പല്ലൊരണ്ണം പോയിക്കിട്ടി...!!”
ചെല്ലപ്പന്റെ പ്രസ്ഥാവന കേട്ട് നാരാണേട്ടന്റെ പുട്ട് തൊണ്ടയിൽ കുരുങ്ങി..!
                                 ഇടത്തേ കൈകൊണ്ട് നെറുകിൽ നാലു തട്ട് തട്ടി, വായിലെ പുട്ട് സൈഡൊതുക്കി, ഗ്ലാസിലെ വെള്ളം രണ്ടു കവിൾ കുടിച്ചു. പിന്നെ, മഗ്ഗിൽ നിന്നും വീണ്ടും ഗ്ലാസു നിറച്ചു..!
“… ആഹാ ! ഇതിനിടക്കു പല്ലും പോയോ..!!”
നാടകസമിതി അൽഭുതം കൂറി.
മുന്നിൽ  കിട്ടിയ  പുട്ടിൽ പാളയംകോടൻ പഴം ചേർത്ത് കുഴച്ചുരുട്ടിക്കൊണ്ട് ഹരിഹരൻ മറുപടിപറഞ്ഞു.
“..പിന്നെ പോകാതെ…??
…...ചെരട്ടപ്പുറത്ത് അമ്മാതിരി കടി കടിച്ചാൽ ആരുടെയായാലും പല്ലു പോകും...!!!”
ആഘോഷക്കമ്മറ്റിയും നാടക സമിതിയും ആർത്തു ചിരിച്ചു..!
വാസുവും,ചെല്ലപ്പനും ,കുരികേശുവും മറ്റുള്ളവരും പരസ്പരം നോക്കി..!
ആ നോട്ടമെല്ലാം നാരാണനിലേക്കെത്തിനിന്നു..!
മൂന്നാം തവണയും നിറഞ്ഞ  ഗ്ലാസിലെ വെള്ളം  ടപ് ടപ് എന്ന് കുടിച്ചു തീർത്ത്, നാരാണേട്ടൻ വെളിയിലിറങ്ങി കൈ കഴുകി..!!
ഉടുത്തിരുന്ന കൈലിയിൽ മുഖം തുടച്ച്   ഒന്നും മിണ്ടാതെ റോഡിലൂടെ നടന്നു നീങ്ങി..!!
“ചെല്ലപ്പഞ്ചേട്ടാ...!”
മുറ്റത്തൊരുശബ്ദം. സുരേഷ് ഇല്ലാത്തതിനാൽ ബാക്കിയെല്ലാവരും തിരിഞ്ഞുനോക്കി..!
ശ്രീമതി ഓമന..!
ഈ ശ്രീമതിയുടെ ‘ശ്രീ’ ആണ് അൽപ്പം മുൻപ്  ഇവിടെനിന്നു ഇറങ്ങിപ്പോയ നാരാണേട്ടൻ..!
“എന്റെ അങ്ങേരിങ്ങോട്ടു  വന്നാർന്നോ..?”-വീണ്ടും ആ ഓമന ശബ്ദം..!
“ദാ ഇപ്പം ഇവ്ട്ന്ന് അങ്ങോട്ടു പോയാരുന്നല്ലോ..”
                             ഓമനയുടെ ഓഡിയോയിൽ മാത്രമല്ല വീഡിയോയിലും  എന്തോ പന്തികേടു  തോന്നിയ ചെല്ലപ്പൻ അടുത്തെത്തി.
“ന്താ ഓമനേ..? ന്താ പറ്റ്യേ..?”
പൊട്ടിപ്പോകാതെ ഓമന പിടിച്ചുകെട്ടിവച്ചിരുന്ന സങ്കടമത്രയും  ആ നിമിഷം പൊട്ടിയൊഴുകി..!
“ ഹിത്രേം നാളും..കള്ളും കഞ്ചാവും മാത്രേ...ഒണ്ടാരുന്നോള്ളൂ...ഇപ്പം ദേ......”
മുഴുവൻ പറയാനാവാതെ ഓമന തന്റെ  ഇടതു കൈ തുറന്നുകാട്ടി..!
ചെല്ലപ്പനവർകൾ അല്ല, ഏതപ്പനവർകളായാലും ഒന്നും മനസ്സിലാവില്ല.!
അതറിഞ്ഞിട്ടെന്നപോലെ  ഒഴുകുന്ന സങ്കടത്തിനിടയിലും ഓമന തുടർന്നു.
“ രാവിലേ അതിയാന്റെ   ഉടുപ്പേന്നു കിട്ടിയതാ...! ഏതോ ഒരുമ്പെട്ടോളുടെ തലമുടി..!!”
                                     കയ്യിൽ കിട്ടിയ എവിഡൻസ് ഫയലിന്റെ   ഹ്രസ്വപ്രദർശനം  തൽക്കാലം അവസാനിപ്പിച്ച് ഓമന റിവേഴ്സ് ഗിയറിട്ടു.
“ഇന്നു രണ്ടിലൊന്നറിഞ്ഞിട്ടുതന്നെ വാക്കി കാര്യം..!”
ഓമന ചവുട്ടിത്തെറുപ്പിച്ച്  രണ്ടിലൊന്നറിയാൻ വീട്ടിലേക്കു പോയി..!
“സത്യം പറയഡാ...ഇന്നലെ എന്താഉണ്ടായെ..?”
രക്ഷാധികാരി തന്റെ ഉള്ള അധികാരമുപയോഗിച്ച് ‘ഒരുമ്പെട്ടോളെ ‘ ചോദ്യം ചെയ്യുന്നതുകേട്ട്  ചെല്ലപ്പനടക്കം മറ്റു പൗരസമിതി അന്തം വിട്ടു..!
“ഒന്നൂല്ലന്നേ.. എനിക്കെന്റെ മാനം കാക്കണ്ടെ..!ഞാൻ വിഗ്ഗും ചെരട്ടയും അഴിച്ച് കയ്യിൽകൊടുത്തേപ്പിന്നെയാ .. അങ്ങേരു പിടിവിട്ടത്..!!”
“എന്നിട്ട്..?”
….വിഗ്ഗും തിരിച്ചുവാങ്ങി  ഞാൻ സ്റ്റേജിലോട്ടു പോകുമ്പോ ബീഡീം കത്തിച്ച് നിക്കണൊണ്ടാരുന്നു...!”
“...യിനീപ്പം എന്നാ ചെയ്യോടാ പുരുഷാ..?”
സംഗതികളുടെ ഏകദേശ രൂപരേഖ കയ്യിൽക്കിട്ടിയ ചെല്ലപ്പൻ തന്റെ ജിജ്ഞാസ വെളിപ്പെടുത്തി..
“..നമ്മളൊന്നും ചെയ്യണ്ട..ബാക്കി ഓമന തന്നേ ചെയ്തോളും..!”
സംഭവമെന്തെന്ന് പുറം ലോകമിനിയുമറിഞ്ഞിട്ടില്ല ,എങ്കിലും അതോടെ അവർ നാരാണേട്ടന്റെ  പേരിന് മാറ്റം വരുത്തി.
“ചിരട്ട നാരായണൻ...!!” 
അല്ലെങ്കിലും,
നാട്ടുകാരേക്കൊണ്ട് ഇത്രയൊക്കയല്ലേ പറ്റൂ...!!

                                                                                        *