ശനിയാഴ്‌ച, ജൂൺ 11, 2011

ഓര്‍മിക്കാനൊരു കഥ

                 വടക്കുനിന്നെത്തിയ രാത്രിവണ്ടിയിലെ യാത്ര അയാളില്‍ കുറച്ചെങ്കിലുംആശങ്ക ഉണര്‍ത്തിയിരുന്നു.റെയില്‍‍വേ പ്ലാറ്റുഫോമില്‍നിന്ന് വെളിയിലിറങ്ങി ഇരുളിന്റെ മറപറ്റി നാട്ടുവഴിയേ വേഗം നടന്നു .കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ തന്റെ നാടിനുണ്ടായ മാറ്റം ഊഹിക്കാനല്ലാതെ ഇരുട്ടില്‍ ഒന്നും വ്യക്തമായി കാണാന്‍ അയാള്‍ക്കു കഴിഞ്ഞില്ല.
റെയില്‍പാളത്തിനു സമാന്തരമായിപ്പോകുന്ന വഴി..അത് പാളത്തിനോടുചേര്‍ന്നും അല്ലാതെയും നീണ്ട് ഇരുളില്‍ ലയിച്ചുകിടന്നു. ആറുവര്‍ഷങ്ങള്‍..ആറുയുഗങ്ങളായിരുന്നുതനിക്ക് . വടക്കേന്ത്യയിലെ ഒരു നഗരാതിര്‍ത്തിയില്‍ വ്യവസായമേഖലയിലെ കൊച്ചു കമ്പനിവളപ്പില്‍ കെട്ടിയിട്ടു ഞാന്‍  എന്നെത്തന്നെ..!  പ്രതികാരമായിരുന്നു എന്നോട്..!!അറിവില്ലായ്മയെങ്കിലും, ചെയ്തത് തെറ്റെന്ന ബോധം ഊണിലും ഉറക്കത്തിലും  ഹ്യദയംനോവിച്ചിരുന്നു . ചുറ്റും ചുവടുവച്ച കൌമാര ഘോഷങ്ങള്‍ തനിക്കന്യമാക്കിനിര്‍ത്തി. വീട്..ബന്ധങ്ങള്‍..എല്ലാം എല്ലാം സ്വയം ഇല്ലാതാക്കുകയായിരുന്നു.അജ്ഞാതവാസം..!അതാണു ശരി.തിരിച്ചറിയപ്പെടാതെയുള്ള ജീവിതം. ഒരുപരിധിവരെ അതുവിജയിച്ചു .ഇപ്പോള്‍ താനതവസാനിപ്പിക്കുകയാണ്.ഒരിക്കല്‍.....,
ഒരിക്കലെങ്കിലും തനിക്കവനെയൊന്നുകാണണം. തന്റെ മനസ്സില്‍ ഇരുട്ടുനിറച്ചവനെ..!
              ദൂരെനിന്നും  വടക്കോട്ടുപോകുന്നവണ്ടിയുടെ ഇരമ്പല്‍.അത് അടുത്തുവരുന്നു.. ശക്തിയേറിയ പ്രകാശം പിന്നില്‍ പതിച്ചു. മുന്നില്‍ പാളത്തില്‍നിന്നും ഊര്‍ന്നിറങ്ങിയ കരിങ്കല്‍ചീളുകള്‍ക്കുമുകളില്‍ തന്റെ  കറുത്തനിഴല്‍ ..! ഭയപ്പെടുത്തുന്ന ആശബ്ദം  മുന്നിലേക്കു പാഞ്ഞുപോയി. ഒരിക്കല്‍ ഇതുപോലൊരുവണ്ടി..അതിലെ തിരക്കേറിയ കംപാര്‍ട്ട്മെന്റില്‍  ഭയപ്പാടോടെ  ഞാനുമിരുന്നു...ലക്ഷ്യമറിയാതെ...! എങ്ങിനെയെങ്കിലുംരക്ഷപ്പെടുകയായിരുന്നു... വയ്യ എനിക്കാരെയും കാണാന്‍..!!അന്ന്  കാലാവധി തീര്‍ത്ത് ദുര്‍ഗുണപരിഹാര പാഠശാലയുടെ പടികളിറങ്ങി നാടുവിട്ടകലുകയായിരുന്നു.മാതാപിതാക്കളില്‍നിന്ന്..!മറ്റുള്ളവരില്‍നിന്ന്..!! അവിടെ എല്ലാവരേയും ഞാന്‍ മന:പ്പൂര്‍വം മറന്നു.
                              ട്രെയിയിന്‍പോയതോടെ  തുറന്നിട്ട  റെയില്‍വേ ഗേറ്റുകടന്ന് ഏതാനും വാഹനങ്ങള്‍ അങ്ങിങ്ങു നീങ്ങി.  ഇരുട്ടിനു കനം കൂടുന്നു. ഇവിടെ വലത്തേക്ക് തിരിഞ്ഞ്..ഇരുപുറവും കാടുനിറഞ്ഞ ഇടുങ്ങിയവഴിയിലൂടെ മുന്നോട്ടുപോയാല്‍  അപ്പുറത്ത് റോഡിലേക്കെത്താം.വഴിയില്‍ ഉയര്‍ന്നുനിന്ന പാറക്കല്ലില്‍  തട്ടി കാല് വേദനിച്ചു  ഹ്യദയത്തിലെ രക്തമൊലിക്കുന്ന മുറിവുകളില്‍ ആ വേദന തീര്‍ത്തും ലയിച്ചുചേര്‍ന്നു. ദൂരെനിന്നു കണ്ടു ആ വീടാകെ ദീപാലങ്കാരങ്ങള്‍..എന്തോ ആഘോഷമാണ്..മുറ്റത്തെ പന്തലില്‍ പാട്ടും മേളവും.  .. അതെ..വര്‍ഷങ്ങള്‍ക്കുമുന്‍പ് തന്റെ‍കൂട്ടുകൂടിനടന്നബാലുവേട്ടന്റെ..കല്യാണഘോഷം..!
                                        കാതുകളില്‍ ഒരാരവം. പണ്ട്, ഈ വഴിയില്‍ക്കൂടി വിലങ്ങണിഞ്ഞ് പോലീസകമ്പടിയോടെ ഞാന്‍..! പിന്നില്‍ അമ്മയുടെ തേങ്ങലുകള്‍..!നാട്ടാരുടെ  പരിഹാസവാക്കുകള്‍..കുറ്റപ്പെടുത്തലുകള്‍.. കൂക്കിവിളികള്‍..‍എല്ലാം..എല്ലാം ..ഞാന്‍ ഏറ്റുവാങ്ങി. ഞാനായിരുന്നല്ലോ കുറ്റവാളി....!
                    ആഘോഷങ്ങള്‍ മറികടന്ന്  മുകളില്‍ബാലുവേട്ടന്റെ  മുറിവാതിക്കല്‍എത്തി...ഇവിടെഎല്ലാം തനിക്കു പരിചിതമാണ് . ഇപ്പോള്‍തന്നെയാരും തിരിച്ചറിയാതിരുന്നത് വലിയൊരല്‍ഭുതമായി അയാള്‍ക്കുതോന്നിയില്ല. അകത്തുനിന്നും കുറ്റിയിട്ട കതകില്‍ മെല്ലെത്തട്ടി.അതു തുറക്കപ്പെട്ടു.
മദ്യക്കുപ്പികളും..എരിയുന്ന പുകയിലച്ചുരുളുകളും...പിന്നെ കുറേ കൂട്ടുകാരും..!
ആഹ്ലാദചിത്തരില്‍നിന്നും ബാലുവേട്ടനെ  തിരിച്ചറിയാതിരിക്കാന്‍ മാത്രം താന്‍  ആ  മുഖം മറന്നിട്ടില്ലല്ലോ..! നിശബ്ദത...!  തന്റെ ആഗമനം ആ മുറി നിശബ്ദമാക്കി.
ബാലുവിനോട് സ്വകാര്യ സംഭാഷണത്തിന് അനുവാദം 
തേടിയപ്പോഴേ.. മറ്റുള്ളവര്‍ മുറിവിട്ടു.
മദ്യലഹരിയിലല്ലെങ്കില്‍പ്പോലും തന്നെയിയാള്‍ തിരിച്ചറിയില്ലെന്നുറപ്പാണ്..
                    ഒരുമാറ്റവുമില്ല.. കട്ടില്‍ കസേര..മേശ കമ്പ്യൂട്ടര്‍.... എല്ലാം അതേപോലെതന്നെ. അന്ന്..ആദ്യമൊക്കെ അല്‍ഭുതവും ആകാംഷയുമായിരുന്നു അയല്‍ വീട്ടിലെ ബാലുവേട്ടനോട്...പിന്നെ പതിയെ പതിയെ തന്റെ ചെയ്തികളെ,വികാരങ്ങളെ, ബാലുവേട്ടന്‍ നിയന്ത്രിക്കുകയായിരുന്നു..!നല്ലതു തിരിച്ചറിയേണ്ട ആ ചെറുപ്രായത്തില്‍  മനസ്സില്‍ നിറച്ചുതന്നതെല്ലാം വിഷവിത്തുകള്‍...രഹസ്യസിനിമകളുടെ മായാവലയത്തിലേക്ക് പിന്നെഞാനാനയിക്കപ്പെട്ടു...എല്ലാമെല്ലാം യാധാര്‍ധ്യബോധത്തോടെ ,ആവേശത്തോടെ ഞാനുള്‍ക്കൊണ്ടു...പ്രോത്സാഹനം...അതെന്റെ പ്രയാണത്തിനു കരുത്തേകി.....കൌമാരത്തിലെപരീക്ഷണങ്ങള്‍..കണ്ടുപിടുത്തങ്ങള്‍.. എല്ലാം എന്നിലൂടെ ആസ്വദിക്കുകയായിരുന്നു ബാലുവേട്ടന്‍...
“ആരാ..മനസ്സിലായില്ലല്ലോ..!”- ബാലുവേട്ടന്റെ ശബ്ദം...അല്ല ഞാനിപ്പോള്‍  ഇവന്റെ താളത്തിനാടിയ, ആ പതിമൂന്നുകാരനല്ല...ഇവന്‍ ,ഇവനനെന്റെ ശത്രുവാണ്..
വാതില്‍ തഴുതിട്ട് മുന്നിലേക്കടുത്ത് അടക്കിയ ശബ്ദത്തില്‍ പറഞ്ഞു..
“ഞാനാടാ... നിന്റെ പഴയ അനുമോന്‍...!”
“ നീ ഇല്ലാതാക്കിയില്ലേ എന്റെ ജീവിതം...ഇപ്പോ...നിന്റെ ജീവന്‍..അതുഞാനെടുക്കുന്നു..!” ഒരുഞെട്ടലില്‍ നിന്നുണരും മുന്‍പേ കയ്യില്‍ കരുതിയ ആയുധം ബാലുവിന്റെ നെഞ്ചിലാഴ്ന്നിറങ്ങി..!
അലറിത്തെറിച്ചപ്രതിയോഗിയെ നിശബ്ദനാക്കാന്‍ അയാള്‍ക്ക് ഒട്ടൊന്നു ശ്രമിക്കേണ്ടിവന്നു.!!
മല്പിടുത്തത്തില്‍ വായപൊത്തി കട്ടിലേക്കമര്‍ത്തിയബാലുവിന്റെ അവസാന ഞരക്കത്തില്‍..
അയാളാ ശബ്ദംകേട്ടു...!! കുത്തിനിറച്ച വികാര പരാക്രമങ്ങളില്‍പ്പെട്ട് പണ്ട് തന്റെ കൈകളില്‍ പിടഞ്ഞമര്‍ന്ന ഒരുപാവം നാലുവയസ്സുകാരിയുടെ വിറയാര്‍ന്ന രോദനം...! തോളിലും തലയിലുമേറ്റി താനുള്‍പ്പടെ കൊഞ്ചിച്ചു ലാളിച്ച പൊന്നോമനയുടെ അവസാന വിളി..“അനൂട്ടാ..!!”
അയാള്‍ പെട്ടന്നു കൈവലിച്ചു ..പാതികൂമ്പിയ അവളുടെ കുഞ്ഞിക്കണ്ണുകള്‍ തന്നെഇപ്പോഴും പിന്തുടരുന്നു..
ഇവിടെനിന്നും പുറത്തുകടക്കണം.. മുഖത്തു ചീറ്റിത്തെറിച്ച ചോര തുടച്ചുനീക്കി,പുറത്തെ
ആഹ്ലാദങ്ങള്‍ക്കരികിലൂടെവെളിയിലെത്തി, ഇരുട്ടിലേക്കൂളിയിടുമ്പോള്‍..പുറകില്‍ ആഘോഷങ്ങള്‍ അലമുറയിലേക്കു വഴിമാറുന്നത് അയാള്‍ വ്യക്തമായറിഞ്ഞു..
                          പാളങ്ങളുടെ സമാന്തരങ്ങള്‍ക്കു നടുവിലൂടെ വളരെവേഗം അയാള്‍നടന്നു .മുന്നില്‍ ഇരുളിനെ കീറിമുറിച്ച് വണ്ടി വരുന്നു. താന്‍ ലക്ഷ്യത്തിലേക്കടുക്കുകയാണെന്ന ചിന്ത അയാളുടെ വേഗത കൂട്ടി...ഇപ്പോള്‍ അയാള്‍ ഓടുകയാണ്..ഭാരമില്ലാത്ത ഹ്യദയവുമായി....ഒഴിഞ്ഞടങ്ങിയ മനസ്സുമായി...കാലങ്ങളായി താന്‍ പ്രതീക്ഷയോടെ കാത്തിരുന്ന  ആ മുഹൂര്‍ത്തത്തിലേക്ക്...! വീണ്ടും പാതിയടഞ്ഞ രണ്ട് കുഞ്ഞിക്കണ്ണുകള്‍..യാചന പോലൊരുവിളി.. “അനൂട്ടാ..!!”ഇരമ്പിയടുത്ത മരണത്തിനു മുന്നിലും അത് ഒരിക്കല്‍ക്കൂടിക്കേട്ടു...പിന്നെ,
ചിതറിത്തെറിച്ച അയാളുടെ ചോരത്തുള്ളികള്‍ ചുറ്റുംകട്ടപിടിച്ച ഇരുളിലേക്കു ലയിച്ചു ചേര്‍ന്നു....!!

                                                                                                                        *