ശനിയാഴ്‌ച, ജനുവരി 29, 2011

നാഗപര്‍വ്വം-മൂന്ന്


ആദ്യഭാഗങ്ങള്‍ ഒന്നു നോക്കണോ...ദയവായി താഴെക്കാണുന്ന ലിങ്കുകള്‍ ശ്രമിക്കൂ...


നാഗപര്‍വ്വം-ഒന്ന്
നാഗപര്‍വ്വം-രണ്ട്


                                                അതിജീവനം

                 വെള്ള നിറമുള്ള  മുറിക്കയ്യന്‍ ഷര്‍ട്ട്, ഡബിള്‍ളമുണ്ട്, ഈരിഴയന്‍ തോര്‍ത്തു കൊണ്ട് തലയില്‍ വട്ടക്കെട്ട്...മുതലായ സ്ഥിരം ആടയലങ്കാരങ്ങളുമായി വല്യ മാമാജി മുറ്റത്തേക്കിറങ്ങി..! വല്യ മാമിജി എനിക്കുള്ള  കോസ്റ്റ്യൂം എടുത്തു കൊണ്ടുവന്നു.. ചെറിയ മാമി എന്നെ പിടിച്ചെഴുന്നേല്പിച്ച് ,മുഖത്തും പരിസര പ്രദേശങ്ങളിലും  വെള്ളം  തൂത്തു വെടിപ്പാക്കി..! വായിലെ കരി കഴുകി...പിന്നെ വലിയമാമി കൊണ്ടുവന്ന ഉടുപ്പ് ഫിറ്റുചെയ്തു തന്നു.....
“ ചത്തു കെടന്നാലും..ചമഞ്ഞു കെടക്കണം...!”  - അച്ചാമ്മേടെ  ഡയലോഗ് വീണ്ടും...
ഈ..ശ്..ശ്വരാ......ഈ അച്ചാമ്മേനെ ക്കൊണ്ടു തോറ്റു.!!മനുഷ്യനെ പേടിപ്പിക്കാനായിട്ട് ഓരോന്നു പറഞ്ഞുവെക്കും...! യെന്തിനാ അച്ചാമ്മേ എന്നെയിങ്ങനെ വെഷമിപ്പിക്കണേ....!! എന്റെ പരിഭവമേറ്റ്,ദൂരെ ‘കാലായില്‍’ തറവാടിന്റെ ഉമ്മറത്തിരുന്ന് അച്ചാമ്മ, ലൈലാന്റ് ബസ്സിന്റെ എയര്‍ തള്ളുമ്പോലെ” ച്ഛീ...ച്ഛീ..” എന്ന് തുമ്മിയോ ആവോ..!
          തികച്ചും ശോകമൂകമായ ഒരു യാത്രയയപ്പായിരുന്നു അത്...നിറകണ്ണുമായി എല്ലാമുഖങ്ങളിലും ഞാന്‍ മാറി മാറി നോക്കി..ഉറക്കച്ചടവോടെ നിന്ന കാക്കിരി പീക്കിരികള്‍ക്ക് വലിയ ഭാവ വ്യത്യാസമില്ല....നശൂലങ്ങളേ......എന്റെ പങ്ക് പുട്ടും പഴവും അടിക്കാല്ലോ..എന്നസന്തോഷായിരിക്കും...ആ മുഖത്ത്......ചാകാന്‍ പോണവനു പുട്ടും പഴോം..എന്തിനാ...നിങ്ങളു..തിന്നോ....!! അരകല്‍ തറയില്‍ അമ്മായി വച്ച അരിയും ,മുറവും,നാഴിയും.... പ്രിയപ്പെട്ട അമ്മായീ...എനിക്കുവേണ്ടി അരിവെക്കണ്ടാട്ടോ...ഞാന്‍ പോവ്വാ ...!! മനസ്സു കൊണ്ട് എല്ലാവരോടും  യാത്രപറഞ്ഞ് ,മുറ്റത്തു നിന്നും മേളിലേക്കുള്ള പടവുകള്‍ ഒരു വിധം കയറി..കാലില്‍ കെട്ടുള്ളതു കൊണ്ട്  നടക്കുവാന്‍ നല്ല ബുദ്ധിമുട്ടുണ്ട്..അവിടെനിന്നും നോക്കിയാല്‍ മുന്നില്‍, ഏതു നിരീശ്വരവാദിയും
” സ്വാമിയേ..ശരണമയ്യപ്പാ..!!” എന്നു വിളിച്ചു പോകുന്ന മലയാണ്..അതുനിറയെ വയസ്സായ റബ്ബര്‍ മരങ്ങള്‍..പിന്നെ..കാടും..കല്ലും.. മുള്ളും. ..ഇതെല്ലാംതാണ്ടി...ദൈവമേ..എന്നെക്കാത്തോളണേ..!!
പരിചയമുള്ളതും ..കേട്ടറിവുള്ളതുമായ  എല്ലാദൈവങ്ങള്‍ക്കും എന്നെ രക്ഷിക്കാനുള്ള ചുമതല വീതിച്ചു നല്‍കിക്കൊണ്ട്  ഞാന്‍ മുന്നോട്ടു ചുവടു വച്ചു...
“നാ..രാ‍.യണാ...!”  -പിന്നില്‍ നിന്നും വല്യമ്മയുടെ ശബ്ദത്തില്‍ ഒരു അശരീരി..!
“ഒരുവഴിക്കിറങ്ങുമ്പോ...പിറകീന്നു വിളിക്കുന്നോ..”  നാരായണദ്ദേഹം പിറുപിറുത്തുകൊണ്ട്  തിരിഞ്ഞു നോക്കി.
വിറയലുള്ള പഞ്ഞിക്കെട്ടു തല മേലേക്കു നോക്കി , മനകുരുകി പ്രാര്‍ത്ഥിക്കുകയാണ്...!
“നാരായണാ....പഹവാനേ...ന്റെ..കുഞ്ഞിനെ കാത്തോണേ....!”
നേരേ മുകളിലേക്കും..പിന്നെ നാടിന്റെ നാനാ ഭാഗങ്ങളില്‍ സ്ഥിരതാമസക്കാരായ  ദേവീ ദേവന്‍മാര്‍ക്കും ,വലിയപള്ളിയിലെ രാജാക്കള്‍ക്കും...വല്യമ്മച്ചി ,പലവിധ ഓഫറുകള്‍  വായൂമാര്‍ഗ്ഗം മെയില്‍ ചെയ്തു....!!
“ഈശ്..ശ്...ശ്..ശ്വരാ...രക്ഷിക്കണേ....!”
നെഞ്ചില്‍ കൈവച്ച്  ഞാന്‍ ഒരുനിമിഷം പ്രാര്‍ത്ഥിച്ചു..പിന്നെ ഏന്തിയേന്തി മുന്നോട്ടു നടന്നു......

* * * * *
                  
   കത്തിച്ചു വച്ച നിലവിളക്കിനു മുന്നില്‍ എന്നെയിരുത്തി, അമ്മാവനോടായി പണിക്കരു ചോദിച്ചു..
“എപ്ലാരുന്നു...??”
“ഒന്നൊന്നര മണിക്കൂറായിക്കാണും..!”
“എവിടെ വെച്ചാ..?”- അതിനു മറുപടിയായി ,വീടിന്റെ പുറകു വശത്തിന്റെ ഭൂമിശാസ്ത്രം ,ചരിത്രം,   പൌരധര്‍മം, മുഴുവന്‍ അമ്മാവന്‍ ഞൊടിയിടയില്‍ വിവരിച്ചു കൊടുത്തു.
“ഉം....സാധനത്തിനെ കണ്ടാര്‍ന്നോ...?”
“ ഇവന്‍ കണ്ടെന്നാ പറേണേ..!”
“ അതേ..ഞാന്‍ കണ്ടാരുന്ന്..ഒരു കറുത്ത തല..!!”  - ആവേശത്തോടെ ഞാന്‍ പറഞ്ഞു..
അച്ചിങ്ങാ പോലുള്ള എന്റെ കൈത്തണ്ട യില്‍ അമര്‍ത്തിക്കൊണ്ട് പണിക്കര് കണ്ണടച്ചു.....
പിന്നെ എന്റെ കണ്‍പോളകള്‍ വിടര്‍ത്തി ,എന്തോ കളഞ്ഞുപോയ സാധനം തിരയുമ്പോലെ വിശദമായി നോക്കി...!
“എവിടാ  മുറിവ്....?”
ഇതിനകം നീരുവന്നു വീര്‍ത്ത കാലിലെ ,അപകടമേഖല ഞാന്‍ തൊട്ടു കാണിച്ചു..
അണിവിരലിന്റെ അറ്റത്ത് ചെറിയൊരു പോറല്‍..അതില്‍ വളരെ കഷ്ട്ടപ്പെട്ടു വെളിയിലേക്കു നില്‍ക്കുന്ന ഒരുതുള്ളിച്ചോര..!
ആ ഭാഗവും അദ്ദേഹം  അരിച്ചുപെറുക്കി സേര്‍ച്ചു ചെയ്തു.....
“നെനക്കു വെള്ളം കുടിക്കണോ....?”- ചോദ്യം എന്നോടാണ്
ഞാന്‍ ഒന്നു ഞെട്ടി..ദൈവമേ..അവസാനമായി വെള്ളം കുടിപ്പിച്ച് ഇങ്ങേര് എന്നെ യാത്രയാക്കുവാണോ..! അഞ്ചു കിലോമീറ്റര്‍ നടന്ന ക്ഷീണം എനിക്കുണ്ട്..ഒരുകുടം വെള്ളത്തിനുള്ള ദാഹവും..!!
“ഉം..”  ‌-ഞാന്‍ ഭവ്യതയോടെ തലയാട്ടി.
ഒരു ഓട്ടുമൊന്ത യില്‍ എനിക്കു നീട്ടിയ വെള്ളം ഒറ്റയടിക്ക്   “മടുക്കു മടുക്കോന്ന് ”  ഞാന്‍ കുടിച്ചു തീര്‍ത്തു.
ആകുടികണ്ട്”  “എവന്‍ തീരാന്‍ പോവ്വാണോ“   എന്ന് അമ്മാവനും പണിക്കരും നേര്‍ക്കുനേര്‍ നോക്കി..!
“നെനക്ക് ഒറക്കം വരണൊണ്ടോ...?”           ‌- ഹും..!പിന്നേ......  ഒറക്കം വരാന്‍ പറ്റിയ നേരം...!
“ഇല്ല.....”
“മൂത്രോഴിക്കണോ...?”
“ഉം.....”
“ന്നാ പോയൊഴിച്ചോ....”- പറയേണ്ട താമസം ..ഫില്‍റ്റര്‍ ചെയ്ത ഒരു മൊന്ത വെള്ളം ചൂടോടെ  പണിക്കരുടെ മുറ്റത്തു പതിച്ചു...! ആശ്വാസത്തോടെ തിരിച്ചുവന്നപ്പോള്‍ ,കഴിക്കാന്‍ ഒരു ഗുളിക തന്നു..
പിന്നെ കാല് താഴ്ത്തി വച്ച്  മുട്ടിനു താഴേക്ക്  ഓട്ടു കിണ്ടിയില്‍നിന്നും വെള്ളം ധാരയായി ഒഴിച്ചു....അവസാനം  വീര്‍ത്ത കണങ്കാലില്‍ നിന്നും ആ ചുവന്ന റിബ്ബണിന്റെ കെട്ടഴിച്ചു...........
ഈശ്വരാ ഇപ്പോള്‍ താഴെയുള്ള വിഷം മുഴുവന്‍ രക്ത ത്തില്‍ കലരും.....അധികം വൈകാതെ..ഞാന്‍....! ദൈവമേ...!!ഉമ്മറത്തെ മരത്തൂണിലേക്കു ചാരി ,നിഷങ്ങളെണ്ണി യെണ്ണിഞാനിരുന്നു....!!

                    * * * * * * * *
       

പുഷ്പാഞ്ജലിയും, കൂട്ടുപായസവുമുള്‍പ്പെടെ ഭഗവതിയ്ക്കുള്ള വഴിപാടുകള്‍ നടത്തി തൊഴുകയ്യോടെ  അമ്പലനടയില്‍ നിന്നും വെളിയിലേക്കിറങ്ങിയ അച്ചാമ്മയെ ഞാനാണാദ്യം കണ്ടത്...!
“ദാ...അച്ചാമ്മ...!” - അമ്മാവനോടായി ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു...
“നീയെന്താടാ ഇവിടെ...?”- അച്ചാമ്മക്ക് അല്‍ഭുതം..
“” ഞാന്‍ ദേ..അമ്മാവന്റെ കൂടെ...”
“ഇവന്റെ കാലേല് ഏതാണ്ടൊന്നു കടിച്ചാരുന്ന്...!” -ഇതിനകം അടുത്തെത്തിയ അമ്മാവന്‍ അച്ചാമ്മയോട്   “കഥ ഇതുവരെ”   അവതരിപ്പിച്ചു.....ഇതുകേട്ട അച്ചാമ്മ നെഞ്ചത്തു കൈവച്ച് പൂര്‍വ്വാധികം ശക്തിയായി പള്ളിക്കല്‍ക്കാവ് ഭഗവതിയെ വിളിച്ച് എന്നെ രക്ഷിച്ചതിനുള്ള നന്ദിയും കടപ്പാടും നേരിട്ടു രേഖപ്പെടുത്തി..!
അച്ചാമ്മ പകര്‍ന്ന പായസം കൈവെള്ളയില്‍ നിന്നു രുചിക്കുമ്പോള്‍...മരണം മറികടന്ന ഒരുഭാവം എന്റെ മുഖത്തുണ്ടായിരുന്നു..!
“ന്നാ യിനി നീ അച്ചാമ്മേടെ കൂടെ വീട്ടിലേക്കു പൊയ്ക്കോ...”
എന്റെ മനസ്സറിഞ്ഞപോലെ അമ്മാവന്‍ പറഞ്ഞു....
- പിന്നെ...പോക്കറ്റില്‍ നിന്നും ഒരു, ഒരുരൂപാനോട്ടെടുത്ത് എന്റെ കയ്യില്‍ വച്ചു. ഓരോവിസിറ്റിനും ഇതു പതിവുള്ളതാണ്..!
അഞ്ചു ദിവസത്തെ ഗ്രാറ്റുവിറ്റി,പിഎഫ്...മുതലായ അവകാശങ്ങളെല്ലാം അതില്‍ പെടും...! പാവം ഇത്തവണയും അതുമുടക്കിയില്ല...! എന്റെ കണ്ണുകള്‍ തിളങ്ങി...മറ്റൊന്നും ചിന്തിക്കാതെ ആ രൂപയുമായി അമ്പലനടയിലേക്കു പാഞ്ഞു..! എന്റെ പ്രാര്‍ത്ഥനയും..അപേക്ഷയും ,കൈക്കൊണ്ട ദേവിക്ക്  കാണിക്കയായി ആ നോട്ട് സമര്‍പ്പിച്ച്  കൈകള്‍ കൂപ്പി...
“എരിക്കിന്റെ എല അരിഞ്ഞു ചൂടാക്കി കിഴി കുത്തണം...പിന്നെ ദേഹം തണുക്കെ കുളിപ്പിക്കണം......” - പണിക്കരു പറഞ്ഞ ചികിത്സാ വിധികള്‍ അമ്മാവന്‍ അച്ചാമ്മക്കു പകര്‍ന്നു.. അമ്മാവനോടു യാത്ര പറഞ്ഞ് വീട്ടിലേക്കു നടക്കുമ്പോള്‍ ..അച്ചാമ്മയുടെ വക ലൈവ് ഡയലോഗ്..
“ കണ്ണില് കൊള്ളേണ്ടത്..പുര്യത്തേല്...!     - ന്റെ ഭഗോതീ.. നീ കാത്തു...!!”


* * * * * * *

തോട്ടറപ്പുഞ്ചയുടെ കിഴക്കേക്കരയില്‍ സുപ്രഭാതം പൊട്ടിവിടരുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്...! പണിക്കരുടെ ചികിത്സ നന്നായി ഫലിച്ചു..കാലിലെ നീരൊക്കെ മാറി... അമ്മയുടെ ആവലാതിയും തെല്ലൊന്നു കുറഞ്ഞു...
എന്തായിരുന്നു പുകില്..! ഇന്നലെ നടന്ന കാര്യങ്ങള്‍ വിവരിക്കുമ്പോള്‍....അമ്മ വിങ്ങിപ്പൊട്ടുകയായിരുന്നു...
                                                 കുറേക്കൂടി പുലര്‍ന്നശേഷം വീടിന്റെ കിഴക്കേമുറ്റത്ത്  ഇന്നലത്തെ വേഷവിധാനങ്ങളോടെ  വലിയമ്മാവന്‍ പ്രത്യക്ഷപ്പെട്ടു..!ഞാന്‍ ഇപ്പോഴും ആരോഗ്യവാനായി ജീവിച്ചിരിക്കുന്നു എന്ന സന്തോഷ വാര്‍ത്ത ,പ്രത്യേകിച്ചാരും പറയാതെ തന്നെ അമ്മാവന്‍ സ്ഥിതീകരിച്ചു..!സന്തോഷ സൂചകമായി അദ്ദേഹം മൂന്നാലു പ്രസ്ഥാവനകള്‍ പുറത്തിറക്കി...
“പേടിത്തൊണ്ടന്‍..! എന്നാ കരച്ചിലാര്‍ന്നു...!!”
“ആമ്പിള്ളേരായാ..കൊറേക്കൂടെ ദൈര്യം വേണം ദൈര്യം..!”
ചെറിയൊരു നാണത്തോടെ ഞാന്‍ തലതാഴ്ത്തി... അമ്മ കൊടുത്ത ചായ മൊത്തുന്നതിനിടയില്‍  മാമാജി തുടര്‍ന്നു..
“ എനിക്കപ്ലേ..അറിയാര്‍ന്നു..ഒരു കൊഴപ്പോം..ഇല്ലെന്ന്...!”
ഉം...അത്  പുളു...!ഈ മുഖത്തെ വെപ്രാളം  ഞാന്‍ കണ്ടതല്ലേ...
“ അതുപിന്നെ...എഴഞ്ഞു നടക്കണേനെ കണ്ടാ ആരാ പേടിക്കാത്തെ എന്റേട്ടാ...?”
അമ്മ എന്റെ രക്ഷക്കെത്തി..!
“...ഉം....പിന്നേ..ഒണങ്ങിയ റബ്ബറു കമ്പ് എന്നുമൊതലാടീ എഴഞ്ഞു നടക്കാന്‍ തൊടങ്ങീത്...??”
ഒരുനിമിഷം  അമ്മ അന്തം വിട്ടു നിന്നു..പിന്നെ എന്റെ നേരേ നോക്കി...!! ഞാന്‍  മെല്ലെ പിറകിലേക്കുവലിഞ്ഞു.....സത്യത്തില്‍..എന്താണു..സംഭവിച്ചത്..?.. ആ......ആര്‍ക്കറിയാം..!
പ്രസ്ഥാവനകള്‍ ഉപസംഹരിച്ച്  പോകാനൊരുങ്ങിയ അങ്കിള്‍ജീക്കു മുന്നില്‍ ഞാന്‍ വീണ്ടും.....
“ ന്താടാ.....?”
പുറകിലൊളിപ്പിച്ച വലതുകൈ അമ്മാവനുനേരേനീട്ടി ഞാന്‍ മെല്ലെ തുറന്നു....
ഫസ്റ്റ് എയിഡ് ആയി  ഞാന്‍ ഉപയോഗിച്ച  ആ ചുവന്ന റിബ്ബണ്‍...! -അതു കണ്ട് ആനന്ദ പുളകിതനായി,   “വെല്‍ഡണ്‍..മൈ സണ്‍...ഐ ആം പ്രൌഡ് ഓഫ് യൂ.......! “
എന്നൊന്നും അദ്ദേഹം പറഞ്ഞില്ല..പകരം
വാത്സല്യത്തോടെ എന്റെ നെറുകയില്‍ തലോടി...!
“അപ്പോ..എന്നെ കടിച്ചത് പാമ്പല്ലാരുന്നോ...?”
എന്റെ സംശയം പിന്നെയും പിന്നേയും  ബാക്കിയാക്കി അദ്ദേഹം യാത്ര പറഞ്ഞു പിരിഞ്ഞു....
ഒരുനെടുവീര്‍പ്പോടെ അമ്മ എന്നെ ചേര്‍ത്തുനിര്‍ത്തി നെറ്റിയില്‍ മുത്തമിട്ടു..ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.....
എന്റെ ജാതകത്താളിലെ സര്‍പ്പഭയം നീങ്ങിയതിന്റെ ആനന്ദാശ്രു..!!

*

തിങ്കളാഴ്‌ച, ജനുവരി 24, 2011

നാഗപര്‍വ്വം-രണ്ട്


 

                               അകലങ്ങളില്‍




  “ കേട്ടവര്‍ കേട്ടവര്‍ വരവുതുടങ്ങീ...
ബോട്ടുകളിപ്പതിനഴകിലൊരുങ്ങീ.....“
എന്ന പദ്യ ശകലം ഓര്‍ക്കുമാറുള്ള  സീനുകളാണ്   പിന്നെ എനിക്കുചുറ്റും കണ്ടത്   
ഉറക്കം വിട്ടകലാത്ത നാലു കണ്ണുകള്‍ ...അതിനു താഴേക്കുള്ള ശരീരഭാഗങ്ങളുമായി അകത്തുനിന്നോടിയെത്തി..! നേരത്തേ എഴുന്നേറ്റു പോന്നതില്‍ കോപിച്ച്  അവരുടെതലയില്‍ പാരമ്പര്യമായി ജോലിയെടുത്തു ജീവിക്കുന്ന ഒരുകൂട്ടം  പേനുകള്‍ തലങ്ങും വിലങ്ങും..ഓടിനടന്നു കടിച്ചു...
അക്രമം അടിച്ചൊതുക്കാന്‍  സൌധയും, സുധയും..ഇരുകയ്യും ഉപയോഗിച്ച് തലയില്‍ മാറി മാറി മാന്തിക്കൊണ്ടിരുന്നു..!!
                         ഇത്രയുമായപ്പോഴേക്കും വീട്ടില്‍ നിന്നകന്ന് തൊടിയുടെ പടിഞ്ഞാറെക്കോണില്‍  ഇടതൂര്‍ന്നു നിന്ന കമ്മ്യൂണിസ്റ്റുപച്ചക്കാട്  ഒന്നനങ്ങി..!
അതില്‍ നിന്നും വട്ടക്കെട്ടുള്ള ഒരു തല പൊങ്ങിവന്നു..!! അപ്പോള്‍ എന്നെ നിരീക്ഷിച്ചു കൊണ്ടിരുന്ന, മൂ..രണ്ട്  ആറു കണ്ണുകളും...അതിനൊത്ത ശരീരങ്ങളും അങ്ങോട്ടു തിരിഞ്ഞു..!
അവരോടൊപ്പം ഞാനും ആ..തലയുടെ ഉടമയെ തിരിച്ചറിഞ്ഞു...സാക്ഷാല്‍  വലിയമ്മാവന്‍..!!
വിശാലമായ “ബാത് അറ്റാച് ഡ് “പുരയിടത്തില്‍ നിന്നും കമ്മ്യൂണിസ്റ്റുപച്ചയും,കോണ്‍ഗ്രസ് പച്ചയും പിന്നെ ബീ ജേ പീ പച്ചയും ഒക്കെ വകഞ്ഞുമാറ്റി ,പഴയ ഒരിരുമ്പു ബക്കറ്റുമായി,തെല്ലൊരാശ്വാസത്തോടെ  അമ്മാവന്‍ എത്തി..!
കേവലം പത്തു വയസ്സുമാത്രം പ്രായം മതിക്കുന്ന എന്റെ വായ , പതിനഞ്ചു സെന്റീ മീ‍റ്റര്‍ വ്യാസത്തില്‍ തുറന്നിരിക്കുന്നതു കണ്ട്  അമ്മാവന്‍ അന്തം വിട്ടു...
സംഗതികളുടെ ലൈവ് പ്രക്ഷേപണം അദ്ദേഹം ഒരുവിധം  കേട്ടതിനാല്‍ കൂടുതല്‍  വിശദീകരണം വേണ്ടിവന്നില്ല.!
“അതു വല്ല ചേരയോ മറ്റോ ആരിക്കും....!!”
സംഗതി നിസ്സാരവല്‍കരിക്കാന്‍ വേണ്ടി അമ്മാവന്‍ തട്ടി വിട്ടു..!
“മഞ്ഞച്ചേര..മലര്‍ന്നു കടിച്ചാല്‍..മലയാളത്തില്‍ മരുന്നില്ലാ....!”
അച്ചമ്മ (അച്ഛന്റെ അമ്മ) പറയാറുള്ള പഴംചൊല്ല് എനിക്കോര്‍മ്മ വന്നു...
എന്റെ “കച്ചേരി” ക്ക് ആക്കം കൂടാന്‍ വേറെ കാരണം വേണോ....!
കരച്ചില്‍ തക്യതിയായി നടക്കുമ്പോഴും എന്നെ രക്ഷിക്കേണ്ട ചുമതല എനിക്കുള്ളതു കൊണ്ട് അതേക്കുറിച്ചായിരുന്നു എന്റെ ചിന്ത..!!
                   ചായ് പിലെ അഴയില്‍ തൂങ്ങിക്കിടക്കുന്ന ഒരു ചുവന്ന റിബ്ബണില്‍ എന്റെ കണ്ണുടക്കി.. അടുത്ത നിമിഷത്തില്‍ ഓടിച്ചെന്ന് അതെടുത്ത് കണങ്കാലിനു മുകളിലായി കെട്ടി..!! മുരിങ്ങക്കോലു പോലുള്ള എന്റെ കാല് ഇപ്പോ രണ്ടു പീസാകും എന്ന പരുവത്തില്‍ ഞാന്‍ അത്  വരിഞ്ഞു മുറുക്കി..!!-അഞ്ചാം ക്ലാസിലെ ലൂക്കാസാറിന്റെ  സയന്‍സ് ക്ലാസ്സിനു നന്ദി..!!
അതുവരെ തല മാന്തലില്‍ ലയിച്ചുനിന്ന ചെറിയ പെണ്‍ തരി ഈ രംഗം കണ്ട് പൊട്ടി ത്തെറിച്ചു...
“ യ്യോ ..അമ്മേ..എന്റെ..റിവണ്‍...!!”
“ മിണ്ടാതിരിയെടീ...”  - അമ്മായിയുടെ ആക്രോശം....
രക്ഷപെടാന്‍ നീ സമ്മതിക്കൂല്ലാ അല്ലേ.....ഞാന്‍ ദയനീയമായി അവളെ നോക്കി..
അവള്‍ കണ്ണുതിരുമ്മി ക്കൊണ്ട് അമ്മായിയുടെ പിറകിലേക്കു  ട്രാന്‍സ് ഫറായി...
                      ഇതിനിടയില്‍  താഴെ ,തറവാട്ടു വീട്ടില്‍ നിന്നും അഞ്ചാറു പേരടങ്ങുന്ന ഒരന്വേഷണക്കമ്മീഷന്‍ പാഞ്ഞെത്തി സഡണ്‍ ബ്രേക്കിട്ടു.......കൂടെ പൈലറ്റു വാഹനത്തില്‍ സുകുവേട്ടനും..!
അമ്മായി അവര്‍ക്കു വേണ്ടി ഒരു ചെറുവിവരണം നല്‍കി..
“  ന്നാപ്പിന്നെ വല്ല അരണയോ..മറ്റോ..ആയിരിക്കും...!.”
ചെറിയ മാതുലനും സംഭവം നിസ്സാരമാക്കി ത്തള്ളി.....
“അരണ കടിച്ചാല്‍ ഉടനേ...മരണം....!”
അച്ചാമ്മയുടെ ഡയലോഗ്...വീണ്ടും....!!
“ന്റമ്മോ.!!!”
ഞാന്‍ വീണ്ടും ..ആക്സിലേറ്ററില്‍..കാലമര്‍ത്തി..!!
ഈ സമയം അന്വേഷണക്കമ്മീഷനും...അന്വേഷിക്കാത്ത കമ്മീഷനും കൂടിയലോചന നടത്തി...ഉടനേ തീരുമാനമായി..
“നാരാണാ..ഇവനേം കൊണ്ട് നീ പോ.....ആ  ഒലിപ്പൊറത്തെ രാമന്‍ പണിക്കന്റടുത്ത്...”
രണ്ടു മാതുലന്മാരുടേയും,എന്റെ അമ്മ മഹാറാണിയുടേയും പിതാവും, എന്റെ മുത്തശ്ശനുമായ..ശ്രീമാന്‍ കുഞ്ഞുകുഞ്ഞു മഹാരാജാവ് ഉത്തരവിറക്കി....!
നാരായണന്‍ എന്നു നാമധേയമുള്ള മൂത്ത മാതുലന്‍ ആ ഉത്തരവ്  കഷണ്ടി കയറിത്തുടങ്ങിയ തന്റെ ശിരസ്സില്‍  സവിനയം ഏറ്റാന്‍ തീരുമാനിച്ചു.....
രാമന്‍പണിക്കര്  ‌‌- പേരുകേട്ട വിഷഹാരി...,പഴുതാര മുതല്‍, പത്തടി മൂര്‍ഖന്‍ വരെയാണ് അദ്ദേഹത്തിന്റെ റേഞ്ച്...! കടിച്ച പാമ്പിനെ വരുത്തി വിഷം എടുപ്പിക്കുമത്രേ..!പാമ്പിനു വരാന്‍ എന്തേലും അസൌകര്യമുള്ളപ്പോള്‍.....എല്ലാം തന്നെത്താന്‍ ചെയ്യുന്ന മഹാ വിരുതന്‍‍‍..!
ഒലിപ്പുറം എന്നഅദ്ദേഹത്തിന്റെ   “നാട്ടുരാജ്യ” ത്തേക്ക്  ഓടിപ്പോയാലും, നടന്നു പോയാലും ഒരേദൂരമാണുള്ളത് ..! സുമാര്‍ അഞ്ചു കിലോമീറ്റര്‍..!
ഈ പറഞ്ഞ സ്ഥലത്തേക്ക്  ജല മാര്‍ഗമില്ല...പിന്നെ യുള്ളത് കരമാര്‍ഗം...അതിനുള്ള വാഹനം കിട്ടാന്‍ തല്‍ക്കാലം  നോ മാര്‍ഗം!
ഈശ്വരാ...എന്റെ കാര്യം കട്ടപ്പൊഹ...!!”
ഇവിടെത്തന്നെ...അല്ലെങ്കില്‍ പോകുന്ന വഴിയില്‍...ഞാന്‍ അവസാനിക്കും...!
“സ്നേഹം നിറഞ്ഞ ബന്ധു മിത്രാദികളേ.....ഈ എളിയവന്‍...ഇതാ...തീരാന്‍ പോകുന്നു‍......”
“ഇത്രയും കാലം  എന്നെ സഹിച്ച എല്ലാവര്‍ക്കും..നന്ദി.....നമസ്കാരം...”
മരണമൊഴി മനസ്സില്‍ക്കുറിച്ച്
ചുറ്റും നില്‍ക്കുന്നവരെ  ഞാന്‍ അവസാനമായൊന്നുകൂടിനോക്കി....!!
പഞ്ഞിക്കെട്ടുപോലെ തല നരച്ച വല്യമ്മ …..ഊന്നുവടിയുടെ സഹായത്തോടെ വല്യച്ഛന്‍... ചെറിയമ്മാവന്‍..അമ്മായി...അവരുടെ..രണ്ടു..പീക്കിരികള്‍...എന്റെ ശബ്ദം പാണ്ടിലോറി ലോടും കൊണ്ടു കയറ്റം കയറുമ്പോലെ..വലിച്ചു വലിച്ച്.... നേര്‍ത്ത്, നേര്‍ത്തു വന്നു. പെട്ടന്ന്..കണ്ണുകളിലേക്ക് ഇരുട്ടു നിറയുമ്പോലെ എനിക്കു തോന്നി...
ഒരു നിമിഷം.. ഞാനെന്റെ അമ്മയെ ഓര്‍ത്തു.....!!!


                                                            (തുടരും..സത്യായിട്ടും..തുടരും..!)


അവസാനഭാഗം  ഇവിടെ വായിക്കാം 

വ്യാഴാഴ്‌ച, ജനുവരി 20, 2011

നാഗപര്‍വ്വം

ഒന്നാം ഭാഗം

                                 നിമിഷാര്‍ദ്ധങ്ങള്‍


             കിഴക്കു വെള്ളകീറി, നാഴികകള്‍ കഴിഞ്ഞാലേ എടശ്ശേരിപ്പാറയില്‍ നേരം വെളുക്കൂ..വെളുവെളാന്ന് വെളുക്കണമെങ്കില്‍ പിന്നേയും കുറേനേരം പിടിക്കും..ഈസ്ഥലത്തിനു ചുറ്റും തരക്കേടില്ലാത്ത കുന്നിന്‍ പ്രദേശവും അതില്‍ നിറയെ കാട്ടുമരങ്ങളും, നാട്ടുമരങ്ങളും ഇടതൂര്‍ന്നു നില്‍ക്കുന്നതാണ് ഈ അത്ഭുത പ്രതിഭാസത്തിനു കാരണമെന്ന് ഭൌമ ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചിട്ടുണ്ടത്രേ..!
                                 എടശ്ശേരിപ്പാറ  എന്റെ മാതാശ്രീയുടെ വീട്ടുപേരാകുന്നു. അവധിക്കാലം ആഹ്ലാദപൂര്‍ണമാക്കാന്‍  കേന്ദ്രാനുമതിയോടെ അഞ്ചു ദിവസത്തെ സ്പെഷ്യല്‍ പാക്കേജില്‍ ഇവിടെ എത്തിയതാണു ഞാന്‍. തറവാട്ടു വീട്ടിലും, അതോടുചേര്‍ന്നുള്ള വലിയമ്മാവന്റെ വീട്ടിലും മാറി മാറിതാമസം. ഇപ്പോള്‍ കണ്ണും മൂക്കും,ചെവിയും തലയും തിരുമ്മി, കിടക്കപ്പായയില്‍ നിന്നും എഴുന്നേറ്റു വരുന്നത് വല്യമ്മാവന്റെ ഭവനത്തിന്റെ ഉള്ളറയില്‍നിന്ന്..!!  വിദ്യുശക്തി ഭാവനയില്‍ പോലും ഇല്ലാത്തതിനാല്‍ അകത്തളം ഏറെക്കുറെ ഇരുട്ടാണ്. ഉള്ള ശക്തി ഉപയോഗിച്ച് അടുക്കളയില്‍ ഒരു വിളക്കു കത്തുന്നുണ്ട്. അടുപ്പില്‍ ,ചെമ്പുകുടത്തിനു മേലേ മുളംകുറ്റിയുടെ മുകളില്‍ നിന്ന് ആവി പറക്കുന്നു...നല്ല നാടന്‍ അരിപ്പുട്ടിന്റെ കൊതിപ്പിക്കുന്ന ഗന്ധം...ആഹാ..! രാവിലത്തെ അമ്യതേത്ത് തയ്യാറായിക്കഴിഞ്ഞു...!മുളനാഴിയില്‍ അരി അളന്ന് മുറത്തിലേക്കിടുന്ന വലിയമ്മായിയെ മറികടന്ന് ഞാന്‍വെളിയിലെത്തി.
“ക്ലാ..ക്ലാ..ക്ലീ..ക്ലീ“...മുറ്റത്തൊരു ശബ്ദം..ഞാനെങ്ങും തിരിഞ്ഞുനോക്കാന്‍‍ പോയില്ല..!! വല്ല  മൈനയോ..കുരുവിയോ മറ്റോ ആയിരിക്കും...ആര്‍ക്കുചേതം..!! നേരത്തേ പല്ലു തേച്ചു മിടുക്കനായാല്‍ പുട്ടും പഴവും തട്ടാം..! കിഴക്കേ മുറ്റത്തു നിന്ന് താഴേക്ക് , ഞെളിഞ്ഞുനിന്ന് മൂത്ര ശങ്ക  ശമിപ്പിച്ചു. കരിയിലപ്പുറത്ത്  “ശിര്‍..ര്‍..ര്‍..ര്‍..ര്‍ “ശബ്ദം കേട്ട്  അണ്ണാന്‍ കുഞ്ഞും കുരുവിക്കുഞ്ഞും ഒക്കെ “ന്റമ്മോ...!”  എന്ന് അലറിവിളിച്ച് ദൂരേക്ക് ഓടിമാറി തിരിഞ്ഞു നോക്കി..!
                                     പിറകുവശത്ത് വീടിനോടു ചേര്‍ന്നുള്ള ചായ്പ്പില്‍ കൈയ്യെത്തും പാകത്തില്‍ തൂങ്ങിക്കിടക്കുന്ന ഉമിക്കരിപ്പാത്രത്തില്‍ നിന്നും കുറച്ചു വാരി ,പല്ലു തേക്കാനാരംഭിച്ചു. “അ,ആ... ഇ,ഈ... ഉ,ഊ...“ മുതലായ  കേരള പാഠാവലി  മലയാളം ഈണത്തില്‍ ഉച്ചരിച്ചുകൊണ്ടാണ്  ഉമിക്കരി പ്രയോഗം. കുറെക്കഴിഞ്ഞ് “ക്ലിക്...ക്ലിക്..“ എന്ന ഒരു ശബ്ദം വായില്‍ നിന്നുംകേള്‍ക്കാം. അതുവരെ തേച്ചാലേ പല്ലു വെളുക്കൂ.എന്നാണ്  ഉന്നത കേന്ദ്രങ്ങളില്‍ നിന്നും ,ഞങ്ങള്‍ കുട്ടികള്‍ക്കുള്ള പ്രത്യേക നിര്‍ദേശം..! ആനിര്‍ദേശം  “ശൂ....ന്ന്.”  കാറ്റില്‍ പറത്തി, തല്ക്കാലം മുന്‍ നിരയിലെ ഒരഞ്ചാറു പല്ലെങ്കിലും വല്ലവിധേനയും തേച്ചു മിനുക്കി പുട്ടിന്റെ മുന്നിലെത്താനായിരുന്നു എന്റെ ശ്രമം.
                                      ചായ്പ്പില്‍ നിറയെ തടിയും വിറകും ഒക്കെ അടുക്കി വച്ചിട്ടുണ്ട് . അതിനിടക്ക് എവിടെയോ, എന്റെ “ആ..യും ,ഈ..യും“.. ഒക്കെ കേട്ടു സഹികെട്ട ഒരു ജന്തു തല നീട്ടി ,വലതുകാലിലെ അണിവിരലില്‍ കടിക്കുന്നത്  ഒരുമിന്നായം പോലെഞാന്‍ കണ്ടു...! കണ്ണും തലയും ഒക്കെ സമീപ പ്രദേശങ്ങളിലായതിനാല്‍ ,ഈ കാഴ്ച്ച  തലച്ചോറില്‍ പെട്ടന്നെത്തി..! അവിടത്തെ ചില പ്രോസസ്സുകളുടെ ഫലമായി കടിച്ച ജന്തു വിനെ ഞാന്‍ തിരിച്ചറിഞ്ഞു..!
ഉമിക്കരി തേച്ച വാ‍യില്‍ നിന്നും ആതിരിച്ചറിവ് വിറക്കുന്ന വാക്കായി പുറത്തു ചാടി..
“പാമ്പ്.!”
പിന്നെ അടുത്ത സെക്കന്റില്‍  റിഫ്ലെക്സ് ആക്ഷന്‍..!
വലതുകാല്‍ വലിച്ചുപൊക്കി, ഒറ്റചാട്ടത്തിനു മുറ്റത്ത്.!
“ അയ്യോ....പാമ്പ്....!”
രണ്ടായിരത്തഞ്ഞൂറ് വാട്ട്സ്  വോഡിയോ സപ്പോര്‍ട്ടോടെ എന്റെ ആര്‍ത്ത നാദം മുഴങ്ങി..!!
“അയ്യോ..ഓടിവായോ....”
കുത്തിയിരുന്ന് കണങ്കാലില്‍ പിടുത്തമിട്ട് ഫുള്‍ വോളിയത്തില്‍ ഞാന്‍ സഹായാഭ്യര്‍ദ്ധന നടത്തി..
ഉച്ചക്കഞ്ഞിക്കുള്ള അരിഅളന്നു കൊണ്ടിരുന്ന അമ്മായി, മുറവും അരിയും, നാഴിയു മൊക്കെ പുറത്ത് അരകല്‍ തറയില്‍ ഉപേക്ഷിച്ച് , “ ഠിം....”എന്ന്  എന്റെ മുന്നില്‍ പ്രത്യക്ഷയായി...
“ന്താടാ...ന്താ പറ്റിയേ.??”  
“മ്മായീ..പാമ്പ്..., ന്നെ ..പാമ്പ്.കടിച്ചേ..!!”
പാമ്പ് എന്നു കേട്ടതും അമ്മായി ഒന്നു പരുങ്ങി......
“ങേ..പാമ്പോ....എവ്ടെ..?”
“ദാ.. അവ്ടെ..!”
ഒരുകൈ കാലില്‍ മുറുകെ പ്പിടിച്ച് ,മറുകൈ ചൂണ്ടി ഞാന്‍ പറഞ്ഞു..
“നിന്നെ വല്ലോം ചെയ്തോ..?”
“ഇല്ല ….ചിരിച്ചു കാണിച്ചിട്ടു പോയി...!”  -എന്നു പറയാന്‍ തോന്നിയതാണ്, ഞാനീ കരഞ്ഞു വിളിച്ചതൊന്നും ഇവര്‍ക്കു മനസ്സിലായില്ലാന്നുണ്ടോ..
“മ്മായീ.. ദാ..എന്റെ കാലേല്‍...കടിച്ചു..!!”
ഇത്തവണ അമ്മാ‍യിക്ക് അപകടം മണത്തു.
“യ്യോ..ന്താ....യീ കേക്കണേ... ! എടാ സുകുവേ...അച്ഛനെ വിളിക്കെടാ...”
സുകു - അമ്മാവന്റെ മൂത്ത ആണ്‍ തരി. അതിലും മൂത്ത രണ്ടുതരികള്‍വേറേ ഉണ്ട്. അവര്‍ പെണ്ണുങ്ങളായതിനാല്‍  തുരുതുരാന്ന്  അവരുടെ തിരുമണം നടത്തി പായ്ക്കു ചെയ്തു..!
സുകുവിന്റെ ഇളയ രണ്ടു ചെറുതരികള്‍  ഇനിയുമുണ്ട് .അതും സ്ത്രീ ലിംഗങ്ങള്‍.!
                                  മൂടിപ്പുതച്ചുറങ്ങുകയായിരുന്ന നാലാം ക്ലാസ്സുകാരി സുധയും,അതിന്റെമൂത്തവള്‍ സൌധാമിനിയും ഒരു അശരീരി പോലെയാണ് എന്റെ പാട്ടുകേട്ടത്. പാട്ടല്ല, നിലവിളിയാണതെന്നു മനസ്സിലായകൂട്ടത്തില്‍  സുകുവേട്ടന്റെ ശബ്ദവും........
“അച്ചോ...ഓടിവായോ...”
സുകുവേട്ടന്‍ ..പിന്നാമ്പുറത്തുനിന്നും..ഓടി മുന്‍ വശത്തെത്തി...അവിടെനിന്നും വീണ്ടും ഉച്ചത്തില്‍ വിളിച്ചുകൊണ്ട് താഴെ തറവാട്ടു വീട്ടിലേക്കു പാഞ്ഞു..!
                                                                      (തുടരും....)     

ബാക്കിവായിക്കാന്‍ ഇവ നോക്കൂ..     നാഗപര്‍വ്വം-രണ്ട്       നാഗപര്‍വ്വം-മൂന്ന്

ഞായറാഴ്‌ച, ജനുവരി 02, 2011

മിഴിനീര്‍പ്പൂക്കള്‍


ശുപത്രിയുടെ ഇടനാഴിയില്‍, ചാരുബഞ്ചിലിരുന്ന് മുഖം പൊത്തി അയാള്‍തേങ്ങി..
ചെയ്തുപോയ അപരാധത്തിനു എന്തു പ്രായശ്ചിത്തമാണു ഞാന്‍ ചെയ്യേണ്ടത് …? ശപിക്കപ്പെട്ട ആ നിമിഷത്തില്‍ എന്തേ..എന്തേ.തീര്‍ത്തും വീണ്ടുവിചാരമില്ലാതെ പോയി..?
“പേടിക്കെണ്ടടോ..ചെറിയൊരു ഫ്രാക്ചര്‍..അത്രയേഉള്ളു....!”
ഡോക്ടറുടെ വാക്കുകള്‍ അത്രയൊന്നും അയാള്‍ക്കാശ്വാസമേകിയില്ല.
ആ  ചെറിയ പൊട്ടല്‍ എന്റെ പൊന്നുമോന്റെ കുഞ്ഞു ഹ്യദയത്തില്‍ എത്ര ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടാവാം..!ഈശ്വരാ....ഈകൈ...ഇതുകൊണ്ടാണല്ലോ..ഞാന്‍...
അയാള്‍  വലതുകൈ ചുരുട്ടി ഭിത്തിയില്‍...ആഞ്ഞിടിച്ചു..!
                                             * * * * * * *
                                     മെറൂണ്‍ കളറില്‍ വെട്ടിതിളങ്ങുന്ന ആ പുത്തന്‍ കാര്‍ ഡ്രൈവുചെയ്ത്  വീട്ടിലെത്തിയപ്പോള്‍ തെല്ലൊരഭിമാനം തോന്നി.വര്‍ഷങ്ങളോളം മനസ്സില്‍ താലോലിച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരം...അപ്പോള്‍ത്തന്നെ സുനിതയേയും ഉണ്ണിമോനെയും കൂട്ടി ഒരു റൌണ്ടടിച്ചുവന്നു..എന്താഹ്ലാദമായിരുന്നു എന്റെ ഉണ്ണിക്ക്..
“നോക്കൂദീപൂ നമ്മളേക്കാളേറെ അവനാണിതാഗ്രഹിച്ചതെന്നു തോന്നുന്നു..!!”
ഭാര്യയുടെ വാക്കുകള്‍ ശരിയാണെന്നായാള്‍ക്കും തോന്നി.
                                            * * * * * * *
        “ ന്നിപ്പോ ഓഫീസ്സില്‍ എല്ലാവര്‍ക്കും ട്രീറ്റ് ചെയ്തേ പറ്റൂ”  -തിടുക്കത്തില്‍ ബ്രേക് ഫാസ്റ്റു കഴിക്കുന്നതിനിടയില്‍ അയാള്‍ പറഞ്ഞു
“ഉം..എനിക്കറിയാം..ഓവറാക്കണ്ട കേട്ടോ..”-സുനിതയുടെ താക്കീതു കേട്ട് അയാള്‍ ചിരിച്ചു
“ എവിടെ ഉണ്ണി..?”
“ അവനിപ്പോ  നമ്മളെ വേണ്ടാല്ലോ..നേരം വെളുത്തപ്പോ മുതല്‍ ദാ കാറിനടുത്തുണ്ട്..”
കൈ കഴുകി മുഖംതുടക്കുന്നതിനിടയില്‍  എന്തോ ഒന്നു വീണുടയുന്ന ശബ്ദം കേട്ടു
“ സുനീ.. എന്താ അത്...”
അവളുടെ മറുപടിക്കു കാത്തു നില്‍കാതെ  അയാള്‍  സിറ്റൌട്ടിലെത്തി
“ഉണ്ണീ...ഉണ്ണീ..!”
മറുപടി കിട്ടിയില്ലെങ്കിലും കാറിനു പിന്നില്‍ ഭിത്തിയോടു ചേര്‍ന്നു ഭയചകിതനായി നില്‍ക്കുന്ന കുഞ്ഞിനെ അയാള്‍ കണ്ടു.
“എന്താ കണ്ണാ..എന്തുപ......” -മുഴുമിക്കുന്നതിനു മുന്‍പു തന്നെ അയാളാ കാഴ്ച്ച കണ്ടു
ഡ്രൈവ് സൈഡിലെ മിറര്‍  തകര്‍ന്നുകിടക്കുന്നു....താഴെ അതു തകര്‍കാന്‍ പോന്ന ഒരു കല്ലും..!!
കാലിലെ പെരുവിരല്‍ മുതല്‍ ഒരുതരിപ്പ് മേലേക്ക് ഇരച്ചു കയറുന്നത് അയാളറിഞ്ഞു...
“ടാ....എന്താ ഇത്.? ..എന്താ ഈകാണിച്ചത്..?”
അവന്‍ മറുപടിയൊന്നും പറയാതെ അവിടെത്തന്നെ നിന്നു വിതുമ്പി..
ശരീരത്തിലെ ഓരോ തുള്ളി രക്തവും തിളക്കുകയായിരുന്നു അയാള്‍ക്ക്..
“നിന്നോടാ ചോദിച്ചത്....എന്തിനാ‍ ഇതെറിഞ്ഞുടച്ചേന്ന്.....?”
വിടര്‍ന്നകീഴ് ചുണ്ട് മുന്നിലേക്കു മലര്‍ത്തി  നിശബ്ദനായി അവന്‍ നിന്നു...
സഹിക്കാവുന്നതിനപ്പുറമായിരുന്നു അയാള്‍ക്കത്.
ആളിക്കത്തിയ രോഷാഗ്നിയില്‍ മുന്നോട്ടാഞ്ഞ് അവനെ വലിച്ചിഴച്ച്  ,മുറ്റത്തേക്കു കൊണ്ടുവന്ന്
വീണ്ടും അയാളാ ചോദ്യം ആവര്‍ത്തിച്ചെങ്കിലും...മറുപടിയുണ്ടയില്ല  -ഒരുതേങ്ങലല്ലാതെ...!
കോപംജ്വലിച്ചുനിന്ന  അയാളുടെ കണ്ണുകള്‍ക്ക് കാഴ്ച് നഷ്ടപ്പെട്ടിരുന്നു
ആ കുഞ്ഞിക്കൈകള്‍ രണ്ടും ചേര്‍ത്തുപിടിച്ച് കയ്യില്‍ തടഞ്ഞതെന്തോ ഒന്നെടുത്ത്  കാല്‍മുട്ടിനുതാഴെ ആഞ്ഞടിച്ചു..!വീണ്ടും.!!വീണ്ടും.....!!!
“യ്യോ..എന്തായീക്കാട്ടണേ...”
അകത്തുനിന്നും സുനിത ഓടിയെത്തി കുഞ്ഞിനെ വലിച്ചു മാറ്റുമ്പോള്‍ അവള്‍ക്കും കിട്ടി പ്രഹരം.
അവന്‍ വേദനകൊണ്ടു പുളഞ്ഞു കരഞ്ഞെങ്കിലും അല്പം പോലും ശബ്ദം വെളിയില്‍ വന്നില്ല
നിലത്തുനിന്നെഴുന്നേല്‍ക്കാനാവാതെ...വായ് പിളര്‍ന്ന് ..ശ്വാസംകിട്ടാതെ കൈകാലിട്ടടിച്ച്....
“യ്യോ...ഉണ്ണീ...ഉണ്ണീ....!!”
ഒരലര്‍ച്ചയോടെ..സുനിതയും തളര്‍ന്നു വീഴുകയായിരുന്നു....!
                                                * * * * * * *
                            ചുമലില്‍ തണുത്ത ഒരുസ്പര്‍ശം.....കരഞ്ഞു കലങ്ങിയ മുഖമുയര്‍ത്തി അയാള്‍ നോക്കി.-  നിറകണ്ണുകളുമായി സുനിത..!
“ഏട്ടാ..!”- വെളിയിലേക്കു വന്ന തേങ്ങല്‍ കടിച്ചമര്‍ത്തിഅവള്‍ വിളിച്ചു...
എല്ലാനിയന്ത്രണങ്ങളും വിട്ട് അയാള്‍ പൊട്ടിക്കരഞ്ഞു...ആശ്വസിപ്പിക്കാനുള്ള അവളുടെ ശ്രമങ്ങള്‍ അമ്പേ പരാജയപ്പെട്ടു..അവളെ ചേര്‍ത്തണച്ച്  തേങ്ങുമ്പോള്‍ വിതുമ്പലോടെ സുനിത പറഞ്ഞു...
“..മോന്......മോന്...അച്ഛനെ കാണണം...ന്ന്..!!”
അയാളുടെ ഹ്യദയത്തിലേക്ക് ആരോ തീക്കനല്‍ കോരിയിട്ടു....
“ഞാന്‍..എങ്ങനെ അവന്റെ മുഖത്തു നോക്കും..സുനീ...”
“സാരോല്ല....ബോധം തെളിഞ്ഞപ്പോ..ആദ്യം  ചോദിച്ചത്..അച്ഛനെയാ..”-അവളുടെ വാക്കുകള്‍ ഒരുതേങ്ങലില്‍ മുറിഞ്ഞു....
തെല്ലൊരാശങ്കയോടെയാണ് കിടക്കക്കരുകിലേക്ക് അയാള്‍ ചുവടുവച്ചത്..
ഇടതുകാലില്‍ പ്ലാസ്റ്റര്‍ ചുറ്റി, ഗ്ലൂക്കോസും ഇന്‍ജക്ഷനുമൊക്കെയായി...‍ എന്റെ മോന്‍...
ആ കാഴ്ച ഹ്യയഭേദകമായിരുന്നു അയാള്‍ക്ക്...
കിടക്കയില്‍  ചേര്‍ന്നിരിക്കുമ്പോള്‍.അയാളുടെ ഹ്യദയമിടിപ്പ് വെളിയില്‍ കേള്‍ക്കാമായിരുന്നു....
വിറക്കുന്ന കയ്യാല്‍, തളര്‍ന്നു മയങ്ങുന്ന പൊന്നുമോന്റെ നെറ്റിയില്‍ മെല്ലെ തലോടി....
“..മോനേ...കണ്ണാ....”- ആശബ്ദം വല്ലാതെ ഇടറിയിരുന്നു..
പാതി കൂമ്പിയ കണ്ണുകള്‍ മെല്ലെത്തുറന്ന്  അവന്‍ അച്ഛനെ നോക്കി....
ആ കണ്ണുകള്‍ നിറഞ്ഞൊഴുകി..
വിറയാര്‍ന്ന ചുണ്ടുകള്‍  മെല്ലെ ചലിച്ചു..
“അച്ചാ....മ്മടെ..വണ്ടിയേല്.....ഒരു..കാക്ക..അതാ ഞാന്‍.......സോറീ..അച്ചാ...!!”- മുഴുവന്‍ പറയാനനുവദിക്കാതെ അയാള്‍ അവന്റെ വായ പൊത്തി..!!
“ന്റെ ..മുത്തേ...!!”- ഒരലര്‍ച്ചയായിരുന്നു അത്..
പൊന്നോമനയെ മാറോടുചേര്‍ത്ത് അയാള്‍ ഉറക്കെ ഉറക്കെ ക്കരയുമ്പോഴും...
വല്ലാത്തൊരാവേശത്തോടെ വലതുകൈ ഭിത്തിയില്‍ ആഞ്ഞടിക്കുന്നുണ്ടായിരുന്നു....!!!
                                                                                       *